ജാതിലക്ഷണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജാതിലക്ഷണം

രചന:ശ്രീനാരായണഗുരു

പുണർന്നുപെറുമെല്ലാമൊ-
രിനമാം, പുണരാത്തത്
ഇനമ,ല്ലിനമാമിങ്ങൊ-
രിണയാർന്നൊത്തു കാൺമതും.       1

ഓരോയിനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോർക്കണം.       2

തുടർന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാൽ
അറിഞ്ഞീടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു നാം.       3

പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേൾക്കുക!
ആരു നീയെന്നു കേൾക്കേണ്ട
നേരു മെയ്തന്നെ ചൊല്കയാൽ.       4

ഇനമാർന്നുടൽതാൻ തന്റെ-
യിനമേതെന്നു ചൊൽകയാൽ
ഇനമേതെന്നു കേൾക്കില്ല
നിനവും കണ്ണുമുള്ളവർ.       5

പൊളിചൊല്ലുന്നിനം ചൊൽവ-
തിഴിവെന്നു നിനയ്ക്കയാൽ,
ഇഴിവില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ.       6

ആണും പെണ്ണും വേർതിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്.       7

അറിവാമാഴിയിൽനിന്നു
വരുമെല്ലാവുടമ്പിനും
കരുവാണിന,മീ നീരിൻ
നിരതാൻ വേരുമായിടും.       8

അറിവാം കരുവാൻ ചെയ്ത
കരുവാണിനമോർക്കുകിൽ
കരുവാർന്നിനിയും മാറി
വരുമീ വന്നതൊക്കെയും.       9

ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാൽ
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളതൂഴിയിൽ.       10

"https://ml.wikisource.org/w/index.php?title=ജാതിലക്ഷണം&oldid=18040" എന്ന താളിൽനിന്ന് ശേഖരിച്ചത്