ജനനീനവരത്നമഞ്ജരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജനനീനവമഞ്ജരി

രചന:ശ്രീനാരായണഗുരു (1904)
രാജയോഗമാർഗ്ഗത്തിലൂടെ ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്ന സാധകൻ രാജയോഗജനനിയെ സംബോധന ചെയ്യുന്ന വിധം എഴുതിയ അനുപ്രാസമനോഹരമായ സ്തോത്രം.


ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മർന്നാവിരാഭ പടരും
ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
കലർന്നാറിടുന്നു ജനനീ!       1

ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകൾ
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ.       2

ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ.       3

ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
വേരായ നിൻ കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ, രാജയോഗജനനീ.       4

മേലായ മൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലയേ.       5

മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതിൽ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും.       6

എൻ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
നിൻ പാദതാരിലെഴുമെ-
ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാൽ
വൻ ഭാരമാർന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം.       7

സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ.       8

ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാൽ
നാവാദി തൻ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ!       9

"https://ml.wikisource.org/w/index.php?title=ജനനീനവരത്നമഞ്ജരി&oldid=217605" എന്ന താളിൽനിന്ന് ശേഖരിച്ചത്