ചിജ്ജഡചിന്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചിജ്ജഡചിന്തകം

രചന:ശ്രീനാരായണഗുരു (1881)

അണുവു മുതൽ ആനവരെ ഉള്ളവയൊക്കെ ഇളകിനടക്കുന്നതും പുല്ലു മുതൽ ഭൂരുഹപര്യന്തം നിലയിൽ നിൽക്കുന്നതും ആകുന്നു. എന്നു വേണ്ട, നമ്മുടെ കണ്ണ്‌, മൂക്ക് മുതലായ ഇന്ദ്രിയങ്ങളിൽ നിന്നും ബ്രഹ്മംവരെ ഒക്കെയും ചിത്തും മണ്ണിന്നു (മണ്ണീന്നു) തൊട്ടു മൂലാതിരസ്കരണിവരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു. ഈ ഇരുപിരിവുകളിലുമായി സൂത്രത്തിൽ കോർത്തിട്ടിരിക്കുന്ന മണികൾ പോലെ എല്ലാ വകയും അടങ്ങിക്കിടക്കുന്നു. ഈ ഇരുപിരിവുകളിലുമുള്ള പണ്ടങ്ങളെയൊക്കെയും അറിയിക്കുന്നതിനു പുറപ്പെടുന്ന നാമഭേദം ഒന്ന്. ഇവകളിൽനിന്നും ആത്മീയമായും ഭൗതികമായും വെളിപ്പെടുന്ന ശബ്ദഭേദം ഒന്ന്. ഇതു രണ്ടും ചെവിയിലും താനാശ്രയിച്ചിരിക്കുന്ന പണ്ടം ഇന്നതെന്നുള്ള സൂചനയോടുകൂടി വരുന്ന സ്പർശഭേദം ത്വക്കിലും സൂര്യൻ, ചന്ദ്രൻ, അഗ്നി മുതലായ ജ്യോതിസ്സുകൾ എന്നല്ല, ഇവകളെക്കൊണ്ടു ശോഭിക്കുന്ന സകല പദാർത്ഥങ്ങളെയും ഏന്തിക്കൊണ്ടു നിൽക്കുന്ന വർണ്ണഭേദം കണ്ണിലും, മുന്തിരിങ്ങാപ്പഴം മുതലായ രസവർഗ്ഗ ങ്ങളെ ഉള്ളിൽ അടക്കിക്കൊണ്ടുവരുന്ന രസഭേദം നാവിലും താനിരുന്നരുളിവരുന്നത് ഇന്നതിൽ നിന്നാണെന്നു ആ ഗന്ധദ്രവ്യത്തെ അറിയിക്കുന്ന തന്ത്രത്തോടുകൂടി വരുന്ന ഗന്ധഭേദം മൂക്കിലും ആയി അടങ്ങിയിരുന്നറിയപ്പെടുന്നു എന്നുള്ളത് സ്പഷ്ടമാകുന്നു.

എന്നാൽ ഈ ശബ്ദാദി വിഷയം അഞ്ചും ശ്രോത്രം മുതലായ ഇന്ദ്രിയങ്ങളിൽനിന്ന് അപ്പോഴപ്പോൾ തള്ളി വെളിയിൽ വന്നിരുന്ന് കാണുന്നതോ, അതല്ല, ഭൗതികമായി വെളിയിൽ നിൽക്കുമ്പോൾ അതിൽ ഇന്ദ്രിയങ്ങൾ വന്നുപറ്റി അറിയുന്നതോ, എന്നു നോക്കിയാൽ, ഭൗതികമായി വെളിയിൽ നിൽക്കുമ്പോൾ ഇന്ദ്രിയങ്ങൾ വന്നുപറ്റി അറിയപ്പെടുന്നു എങ്കിൽ ഇതൊരു അസംഭവം തന്നെ. എങ്ങനെയെന്നാൽ, നമ്മാൽ കാണപ്പെടുന്ന ഈ കുടം ഉണ്ടായിട്ട് ഇപ്പോൾ ഉദ്ദേശം ഒരു വർഷത്തിലധികമായിരിക്കുമെന്നു തോന്നുന്നു. എന്നാൽ കാണുന്ന ക്ഷണത്തിൽ ഉദിച്ചുവിളങ്ങിക്കൊണ്ടിരിക്കുന്ന ഈ കുടം കാണുന്നതിനു മുമ്പിൽ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നുവെന്നുള്ളത് ശുദ്ധ അസംബന്ധം തന്നെ. അങ്ങനെയല്ല, നാം കണ്ടില്ല എന്നേ ഉള്ളൂ, കുടം ഉണ്ടായിരുന്നു. എങ്കിൽ ഇത് ഈ കുടത്തിൽ കാണുന്ന പഴക്കത്തിൽ നിന്നും തള്ളിവരുന്നതിലൊരു വ്യവഹാരമാണ്.

ഇതു നിൽക്കട്ടെ. നമ്മാൽ കാണപ്പെടുന്ന കുടം നാമില്ലാത്ത ദിക്കിൽ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നു എന്നു പറഞ്ഞുകൂടാ. അതല്ലാ, ഉണ്ടായിരുന്നു എങ്കിൽ, അവിടെ അപ്പോൾ കതിലൊരാളും കൂടി വേണ്ടിയിരിക്കുന്നു. അതെങ്ങനെ, കാണുന്ന ദിക്കിൽ കണ്ടവനുണ്ടെന്നല്ലാതെ കാണാത്ത ദിക്കിൽ കണ്ടവനുണ്ടായിരുന്നു എന്നു പറയുന്നത്? അങ്ങനെ കണ്ടവനില്ലാ എങ്കിൽ കാണപ്പെടുന്നതുമില്ല. അപ്പോൾ ഈ കുടം ഇതിനു മുമ്പിൽ ഇല്ലായിരുന്നുവെന്നും, ഇപ്പോൾ ഈ ക്ഷണത്തിൽ ഉദിച്ചുവിളങ്ങുന്നു എന്നും വെളിവാകുന്നു.

ഇങ്ങനെ കുടം തന്നെ ഇല്ലാതിരിക്കുമ്പോൾ, കുടത്തിൽ നിന്നും തള്ളിവരുന്ന, "ഈ കുടം ഉണ്ടായിട്ട് ഒരു വർഷത്തിലധികമായിരിക്കുന്നു' എന്നുള്ള വ്യവഹാരം എങ്ങനെ നിലനിൽക്കുന്നു? അതല്ല, ഇന്നപ്പോൾ നിർമ്മിതമായ ഇന്നയിന്ന ലക്ഷണങ്ങളോടു കൂടിയിരിക്കുന്ന ഒരു കുടം ഇന്ന ദിക്കിലിരിക്കുന്നു എന്നിങ്ങനെ നാം ഒരു ആപ്തനിൽ നിന്നു ഗ്രഹിച്ചുകൊണ്ടുവന്ന്, ഇതാ ഇപ്പോൾ ആ അടയാളങ്ങളോടുകൂടിയ ഈ കുടത്തെ കാണുന്നു, അതുകൊണ്ടാണ് അന്നുതൊട്ടിന്നുവരെയുള്ള അളവെടുത്തു നോക്കിയതിൽ ഇപ്പോൾ ഈ കുടം ഉണ്ടായിട്ട് ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കിൽ, അതും ഈ കുടത്തിൽനിന്ന് ഇപ്പോൾ തള്ളി വരുന്നതല്ലാതെ മേൽപ്രകാരം ഇതിനു മുമ്പിൽ ഇല്ലായിരുന്നു എന്നുതന്നെ പറയണം.

അതല്ല, നാം തന്നെ പണ്ടൊരിക്കൽ കണ്ടിരുന്ന കുടമാണ് ഇത്. അന്നു കണ്ടിട്ടുള്ള അടയാളങ്ങളെല്ലാം ഇതാ ഇതിൽ കാണുന്നു. ആ കുടം തന്നെ ഈ കുടം. അതുകൊണ്ടാണ് ഈ കുടം ഉണ്ടായിട്ടിപ്പോൾ ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കിൽ, ഇപ്പോൾ നമ്മോടുകൂടി ഇരിക്കുന്ന ഈ കുടം അപ്പോൾ ഇതുപോലെ നമ്മോടുകൂടി ഇരുന്നിരുന്നു എന്നും ഇടയിൽ നശിച്ച് ആ ശുദ്ധശൂന്യത്തിൽ നിന്നും ഇങ്ങനെ നമ്മോടുകൂടി പൊങ്ങിയിരിക്കുന്നു എന്നും വ്യവഹാരം നേരിടുന്നു. അപ്പോൾ നാം ഇല്ലാതിരുന്ന ശൂന്യത്തിന്റെ അപ്പുറമുള്ള കഥയെ നാം ഇവിടെ പ്രസംഗിക്കുന്നത് ഭ്രമംകൊണ്ടുതന്നെ എന്നുവരുന്നു. അല്ലെങ്കിൽ നമ്മുടെ പൂർണ്ണജന്മത്തിലുള്ള കഥയുടെ ജ്ഞാപകം നമുക്കിപ്പോൾ ഉണ്ടായിരിക്കണം. അതില്ലല്ലോ. എന്നാൽ അതുപോലെ തന്നെ ഇതും ആലോചിച്ചുനോക്കുമ്പോൾ അറിയാം. അതല്ല, സുഷുപ്തിയിൽ നിന്നുണർന്നുവരുമ്പോൾ ആ സുഷുപ്തിയുടെ പൂർണ്ണാവസ്ഥയിലുള്ള ജ്ഞാപകം ഉണ്ടായിരിക്കുന്നതുപോലെയെങ്കിൽ, അതു വന്ധ്യയുടെ പുത്രൻ ഇല്ലെന്നു പറയുമ്പോൾ, അല്ല അവൻ ശശവിഷാണംപോലെ ഉള്ളവനാണെന്നു പറയുന്നതുപോലെ തീരുന്നു.

ഇങ്ങനെ ഒന്നും അല്ലാ എങ്കിൽ, പിന്നെ എങ്ങനെയാണ് ഈ കുടത്തിൽ ഇപ്രകാരം ഭൂതകാലവ്യവഹാരം നേരിട്ടിരിക്കുന്നത് എന്നു ചോദിച്ചാൽ, ഈ വർത്തമാനക്ഷണത്തിൽ കുടമുണ്ടായി ഈ വിധത്തിലിരിക്കുന്നതിനു അവകാശം ഇല്ലല്ലോ എന്നുള്ള ഊഹം ഉള്ളിൽ നിന്നും തളളി വെളിയിൽ വന്ന് കുടത്തിൽ വീണ്, ഇതിൽ പൂർണ്ണകാലീനമായ വ്യവഹാരത്തെ തൊടുത്ത് ഇങ്ങനെ അസംബന്ധമായി വ്യവഹരിക്കുന്നതല്ലാതെ വേറെ ഒന്നുമില്ല. അത് എങ്ങനെ എന്നാൽ, സ്വപ്നത്തിൽ നാം ഒരു വൃക്ഷത്തെ കണ്ടുചെന്നു അടുത്തു നിന്നുകൊണ്ട്, "ഹാ! ഈ വൃക്ഷമുണ്ടായിട്ടു ഇപ്പോൾ ഒരു നൂറു സംവത്സരത്തിലധികമായിരിക്കുന്നു' എന്നു ഉദ്ദേശിക്കുന്നു എങ്കിലും ഇപ്പോൾ നോക്കിയാൽ ഇന്നലത്തെ സ്വപ്നത്തിലുള്ള വൃക്ഷത്തിൽ കണ്ട നൂറു സംവത്സരത്തിന്റെ പഴക്കം അസംബന്ധമെന്നും വൃക്ഷം അപ്പോൾ സ്വപ്നദൃഷ്ടിയിൽനിന്നും വെളിയിൽ തള്ളിവന്നിരുന്നു കണ്ടതെന്നും സ്വപ്നം ഭൗതികമായി വെളിയിലുണ്ടായിരുന്നതല്ലെന്നും വെളിവാകുന്നു. അതുപോലെ, ഈ കുടവും ഇപ്പോൾ കണ്ണിൽനിന്നു വെളിയിൽ തള്ളിയിരുന്ന് കാണുന്നതല്ലാതെ ഭൗതികമായി വെളിയിലിരിക്കുന്നതല്ല എന്നു വിശദമാകുന്നു. ഇനി ഇതുപോലെതന്നെ മറ്റുള്ള വിഷയങ്ങളും അതാതു ഇന്ദ്രിയങ്ങളിൽനിന്നും അപ്പോഴപ്പോൾ വെളിയിൽ തള്ളി വരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ.

ഹാ! കൊള്ളാം. ശരി. ഇപ്പോൾ ശരീരാദി സകല പ്രപഞ്ചവും ഉള്ളിൽ നിന്നും വെളിയിൽ തള്ളി വരുന്നു എന്നുള്ളത് നല്ലവണ്ണം അനുഭവമായി. എങ്കിലും ഇതിലും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാൽ, തേജോമയങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളിൽ നിന്ന് തമോമയങ്ങളായ വിഷയങ്ങൾ വരുന്നു എങ്കിൽ ഇതിൽ സൂര്യങ്കൽ നിന്നും ഇരുളു പൊങ്ങിവരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടുകൂടി വരുന്നതിനു വല്ലതും ന്യായമുണ്ടോ എന്നു നോക്കിയാൽ അതും കാണുന്നില്ല. എന്തെന്നാൽ അങ്ങനെയെങ്കിൽ ഇരുളും വെളിവും കൂടി ഒരു ദിക്കിലിരുന്നു ഒരു സമയം പൊങ്ങിവരുന്നു എന്നു പറയണം. അത് ഒരിക്കലും നടപ്പുള്ളതുമല്ല.

അയ്യോ, ഇത് എന്തോന്നു ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! വെളിയിൽ കാണുന്നതുമല്ല, ഇന്ദ്രിയങ്ങളിൽ നിന്നും തള്ളിവരുന്നതുമല്ല, ഇന്ദ്രിയങ്ങളോടുകൂടി വരുന്നതുമല്ല. പിന്നെ എങ്ങനെയാണ് ഇപ്രകാരം നിർഹേതുകമായി കാണപ്പെടുന്നതെന്നു ചോദിച്ചാൽ, അത് അവിചാരദശയിൽ കാനൽജലം പോലെ തോന്നുന്നതല്ലാതെ, വിചാരിച്ചു നോക്കുമ്പോൾ ഇതെല്ലാം ശുദ്ധചിത്തായിത്തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാൽ, "ഒരു കയറ്റിൻ കണ്ടത്തിൽ കല്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോൾ അധിഷ്ഠാനമായ ആ കയറ്റിൽത്തന്നെ മറയും. അപ്പോൾ മുമ്പിൽ 'ഇത് നാഗം' എന്നിങ്ങനെ ഇദം വൃത്തിയാൽ ഗ്രഹിക്കപ്പെട്ടിരുന്ന കല്പനാനാഗത്തിൽനിന്നു വിട്ട് കണ്ണ് ആ കയറ്റിൽത്തന്നെ പറ്റിനിന്നു വിളങ്ങുന്നതുപോലെ, അവിചാരദശയിൽ കാണപ്പെടുന്ന ഈ ശരീരാദി പ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്ക്കാരണമായി അഖണ്ഡചിന്മാത്രമായിരിക്കുന്ന ബ്രഹ്മത്തിൽ ഇരിക്കുന്നതിന്‌ ഒരിക്കലും അവകാശമില്ല എന്നിങ്ങനെ ചിന്തിച്ചുചിന്തിച്ചുണ്ടാകുന്ന ബോധോദയത്തിൽ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തിൽത്തന്നെ മറയുന്നു. അപ്പോൾ ഇതു മുമ്പിൽ കണ്ടിരുന്ന കല്പിതപ്രപഞ്ചത്തിൽനിന്നും വിട്ട്, നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊർധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡചിത്തിൽ ലയിച്ചു ചിത്തു മാത്രമായി വരുന്നു.

പിന്നേയും പൂർണ്ണവാസനകൾ പെരുത്തു പണ്ടത്തെപ്പോലെ പ്രപഞ്ചം തോന്നും. ഇതും മേൽപ്രകാരം ആപാദചൂഡം ചിന്തിച്ചു ചിത്തിലൊടുക്കി ചിത്തായി നില്ക്കണം. ഇങ്ങനെ ചെയ്തുചെയ്തു വരുമ്പോൾ അശുദ്ധവാസന ക്ഷയിച്ച് ആധാരമില്ലാതെ ശുദ്ധവാസനയിൽ തന്മാത്രയിൽതന്നെ അടങ്ങി, ഈ രണ്ടു വാസ നകളിലും ബന്ധിച്ചിരുന്ന അഹങ്കാരിയും കെട്ട് പൂർണ്ണമായി നില്ക്കും. ഈ സ്ഥാനം ചിത്തുമല്ല ജഡവുമല്ല, സത്തുമല്ല അസത്തുമല്ല, സുഖദുഃഖാദികളായ ദ്വന്ദ്വങ്ങൾ ഒന്നുമല്ല. ഇങ്ങനെ അനിർവചനീയമായിരിക്കുന്ന ഇതിൽനിന്നും സൃഷ്ട്യാദികൾ നടന്നുംകൊണ്ടിരിക്കുന്നതുതന്നെ അത്യാശ്ചര്യം! ഇതിന്റെ മാഹാത്മ്യം അല്പബോധികളായ ആത്മാക്കൾ എന്തറിയുന്നു!

ഹാ! ജയ ജയ നടേശ! നടേശ! നടേശ!

"https://ml.wikisource.org/w/index.php?title=ചിജ്ജഡചിന്തകം&oldid=53613" എന്ന താളിൽനിന്ന് ശേഖരിച്ചത്