ക്രിസ്തുമതനിരൂപണം/ഉത്പത്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ഉത്പത്തി
ക്രിസ്തുമതനിരൂപണം

ഉത്പത്തി[തിരുത്തുക]

[ 73 ] അല്ലയോ ക്രിസ്തീയ പ്രസംഗികളേ,

ദൈവം മനു‌ഷ്യന്റെ മൂക്കിന്റെ ഓട്ടയിൽകൂടെ ജീവശ്വാസത്തെ ഊതി, അതുകൊണ്ട് അവൻ ജീവാത്മാവോടുകൂടിയവനായി എന്നു നിങ്ങൾ പറയുന്നല്ലോ. ജീവശ്വാസം തന്നെ ആത്മാവായി എന്നു സമ്മതിക്കുന്നപക്ഷം അത് അണുകൂട്ടമായി ഭൂതത്തിൽ ഒന്നായി ജഡമായി നശ്വരവസ്തുവായിരിക്കും. അല്ലാതെ ചേതന വസ്തു ആകയില്ല. ആയതുകൊണ്ടും നിദ്രയിൽ പ്രാണവായു യാതൊന്നും അറിയുന്നതായി കാണാത്തതുകൊണ്ടും ഈ പറയുന്നതു ചേരുകയില്ല. അതിനെ കൂടാതെ വേറെ ഒരു ആത്മാവ് സൃഷ്ടിക്കപ്പെട്ടതായി വിചാരിക്കുന്നു എങ്കിൽ അതിനു വാക്യപ്രാമാണവും ഇല്ല.

ഇനി ജീവശ്വാസത്തെ ആകട്ടെ അല്ലെങ്കിൽ വേറെ ഏതിനെ എങ്കിലും ഒന്നിനെ ആകട്ടെ ആത്മാവ് എന്നു സമ്മതിക്കുന്നപക്ഷം ആത്മാവ് അനാദിയിലേ ഉള്ളതായിരുന്ന ഇടയ്ക്ക് ദൈവത്തിനാൽ വിശേ‌ഷപ്പെടുത്തി ശരീരത്തോടുകൂടി സൃഷ്ടിക്കപ്പെട്ടു എങ്കിൽ അതൊരുവിധം നമുക്കും സമ്മതമാകും. ഇടയ്ക്കു നൂതനമായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിൽ അത് ഒരുപ്രകാരത്തിലും ചേരുകയില്ലെന്നുള്ളതിലേയ്ക്കു പല ന്യായങ്ങളെയും കൂടി കാണിക്കാം. എങ്ങനെ എന്നാൽ ആദ്യം ഇല്ലാതിരുന്ന ആത്മാവിനെ നൂതനമായിട്ടു സൃഷ്ടിക്കുന്നതിലേയ്ക്കു യാതൊരു നിമത്തവും ഇല്ലാ.

നമുക്ക് അറിവാൻ പാടില്ലാതെ ഒരു നിമിത്തം ഉണ്ടായിരിക്കും ആ നിമിത്തം അനാദിയായിട്ടുള്ളതെന്നു വരികയും ചെയ്തു എങ്കിൽ സൃഷ്ടിയും അനാദിയായിട്ടുള്ള താണെന്നു പ്രസംഗിക്കേണ്ടിവരും.

ഇടക്കാലത്ത് താനായിട്ടുതന്നെ വന്നതെന്നോ അന്യന്മാരാൽ വന്നതെന്നോ പറയുന്നുവെങ്കിൽ ദൈവം സർവ്വ കർത്താവല്ലെന്ന് ആയിത്തീരും. ദൈവത്തിനാൽ ചെയ്യപ്പെട്ടതാ കുന്നു ഏങ്കിൽ ആ നിമിത്തത്തെ ചെയ്യുന്നതിന് വേറെ ഒരു നിമിത്തം വേണ്ടിവരും. ഇപ്രകാരം ഒരു വരമ്പില്ലാതെ അനവസ്ഥ വന്നുപോകും.

[ 74 ]

ആത്മാവിനെ *ഉപാദാനകാരണത്തിൽ[1] നിന്നും സൃഷ്ടിച്ചുവെങ്കിൽ അതു പിന്നീടും നശിച്ച് ആ കാരണത്തിൽതന്നെ ഒടുങ്ങിപ്പോകും. ശൂന്യത്തിൽനിന്നും സൃഷ്ടിച്ചുവെങ്കിൽ അതു പിന്നീടും അങ്ങനെതന്നെ അഴിഞ്ഞു ശൂന്യമായിപ്പോകും. എന്നുതന്നെയല്ലാ ശൂന്യത്തിൽനിന്നും സൃഷ്ടിയെന്നു പറയുന്നതേ ചേരുകയില്ല. സ്ഥാവരങ്ങളെയും മനു‌ഷ്യശരീരത്തെയും മൽസ്യങ്ങളെയും സൃഷ്ടിക്കുന്നതിലേയ്ക്കു മണ്ണിനെയും ജലത്തെയും ഉപാദാനകാരണമായിട്ട് എടുത്ത ദൈവം ഉപാദാന കാരണംകൂടാതെ ശൂന്യത്തിൽ നിന്നും സൃഷ്ടിക്കയില്ല.

ദേവസമാനമായിട്ടു ശുദ്ധി, ജ്ഞാനം,ആനന്ദം, ഇവകൾ ഉള്ളതായി സൃഷ്ടിക്കപ്പെട്ട ആത്മാവിന് അനന്തരം ശരീരത്തെയും കൂടി കൊടുക്കണമെന്നില്ലല്ലോ. ആത്മാവിനു സഹജമായി പ്രകാശിച്ചിരുന്ന ജ്ഞാനത്തെയും ആനന്ദത്തെയും തെളിയുക്കുന്നതിലേയ്ക്കു ശരീരം വേണമെങ്കിൽ ആത്മാവ് ശുദ്ധജ്ഞാനിയായിട്ടല്ല സൃഷ്ടിക്കപ്പെട്ടതെന്നും ആത്മാവിന്റെ ജ്ഞാനം, കൃത്യം, പ്രകാശം ഇവകൾക്കു തടവുണ്ടായിരുന്നു എന്നും ആ തടവിനെ ഉണ്ടാക്കിയതുകൊണ്ടു ദൈവം കൃപയില്ലാത്തവനെന്നും സമ്മതിക്കേണ്ടിവരും. ആത്മാക്കൾക്കു ആദ്യം കൊടുത്ത ശരീരം ശുദ്ധശരീരംതന്നെ ആയിരുന്നുവെങ്കിൽ അതിന്നു വിശപ്പ് മുതലായ ദോ‌ഷങ്ങൾ ഉണ്ടാവാൻ ഇടയില്ല. ആ സ്ഥിരിക്കു സ്ഥാവരഭോജനം വിധിച്ചു എന്നും ഒരു പഴം തിന്നു എന്നും പറയുന്നതു കള്ളമായിപ്പോകും. ശുദ്ധജ്ഞാനികൾക്കു ശുദ്ധശരീരംപോലും വേണമെന്നില്ലല്ലോ. ശുദ്ധ ജ്ഞാനികളായ മോക്ഷവാസികൾ എന്നെന്നേയ്ക്കും ശുദ്ധജ്ഞാനികളായിരിക്കുമെന്നു ബൈബിളിൽ കാണുന്നുവെങ്കിൽ (2 കൊളന്തിയക്കാർ 4 അ - 18 വ) കാണപ്പെട്ടവ അനിത്യങ്ങളാകുന്നു എന്നു പറഞ്ഞപ്രകാരം തന്നെ മോക്ഷവാസികളും ശരീരത്തോടുകൂടിയവരാകയാൽ അഴിഞ്ഞുപോകുമെന്നുള്ളതു നിശ്ചയമാകുന്നു. ആദിമനു‌ഷ്യൻ ശരീരം വിശപ്പു മുതലായവയോടുകൂടി ഇരുന്നതുകൊണ്ട് മോക്ഷവാസികൾക്കും അതുപോലെ വിശപ്പു മുതലായവ സംഭവിക്കുകയും ബൈബിൾ കള്ളമായിപ്പോകയും ചെയ്യും. ആകയാൽ ശുദ്ധജ്ഞാനികൾക്കു കൊടുക്കപ്പെട്ട ശരീരം ശുദ്ധമുള്ളതല്ല. ഒരുവേള ശുദ്ധമുള്ളതെന്നു വരികിലും ആയത് വേണമെന്നുള്ളതല്ല.

ആദ്യം സൃഷ്ടിക്കപ്പെട്ടപ്പൊഴെതന്നെ ആത്മാവിന്നു ശുദ്ധിയും ജ്ഞാനവും ഉണ്ടായിരുന്നുവെങ്കിൽ ആയതിനു വിധിയെ നി‌ഷേധമെന്നും [ 75 ] നി‌ഷേധത്തെ വിധിയെന്നു മയങ്ങി വിപരീതമായിട്ടു ധരിക്കുന്നതിലേയ്ക്കു കാരണമായ അജ്ഞാനം എങ്ങനെയുണ്ടായി? ആ മയക്കം പിശാചിനാൽ വന്നതാകുന്നു. എന്നാൽ പുറമെയുള്ള കാരണമായ ആയിരം പിശാചു കൂടിയാലും ഉള്ളിലെ കാരണമായ അജ്ഞാനമില്ലാത്തപ്പൊഴെങ്ങും മയക്കത്തേ ഉണ്ടാക്കുവാൻ കഴികയില്ല.

ഇനി സർവ്വജ്ഞാനത്തിന്റെ ഇല്ലായ്മയാണ് മയക്കത്തിലേയ്ക്കു കാരണം എങ്കിൽ മോക്ഷവാസികളും മയക്കമുള്ളവരായിപ്പോകും. അല്ലാതെയും സർവ്വജ്ഞാനശുന്യം എന്നത് എത്താത്തകാര്യങ്ങളെ അറിയാതെ ഇരിക്കുന്നതിനു കാരണമായി ഭവിക്കും എന്നല്ലാതെ എത്തി അറിഞ്ഞ കാര്യത്തെ വിപരീതമായി ധരിച്ചുകൊള്ളുന്നതിനു കാരണമാകയില്ലാ.

ആത്മാവിനു ദൈവത്തിനാൽ കൊടുക്കപ്പെട്ട സ്വാധികാരമാണ് മയക്കത്തിന്റെ ഉൾക്കാരണമെങ്കിൽ സ്വാധികാരം എന്നതു വേറൊന്നിന്റെ വശപ്പെട്ട് മയക്കത്തിനു കാരണമാകുന്നതല്ല. തന്റെ വശപ്പെട്ടു മയങ്ങാതെയിരിക്കുന്നതിലേയ്ക്കു കാരണമായിരിക്കുന്നതാണ് എന്നുള്ളത് യുക്തിസിദ്ധമായിരിക്കെ അതാണ് മയങ്ങുന്നതിനു കാരണമെന്നു പറയുന്നത്, പുക കാണുക കൊണ്ട് അഗ്നി ഇല്ലാ എന്നു പറയുന്നപോലെ വിരോധമാകുന്നു.

എന്നാൽ ഒരു കാരണവും കൂടാതെ ചുമ്മാ മയങ്ങിപ്പോയി എങ്കിൽ അപ്രകാരം തന്നെ മോക്ഷവാസികളും ഒരു കാരണവും കൂടാതെ മയങ്ങിപ്പോകുമെന്നു വരും. അല്ലാതെയും ഒരു മോക്ഷവാസി ആന്തര കാരണമായിട്ടു യാതൊന്നും ബാഹ്യകാരണമായ പിശാചും കൂടാതെ തന്നെത്താനെ മയങ്ങിത്തിരിഞ്ഞു പിശാചായിപ്പോയി എന്നു ബൈബിൾ പറകകൊണ്ട് മുക്തി സിദ്ധിച്ചവരും ചിലപ്പോൾ മയങ്ങി പാപികളായി നരകത്തിലേയ്ക്കു പോകുമെന്നും ആ സ്ഥിതിക്ക് ആ മുക്തി അനിത്യമായി ഭവിക്കുമെന്നും ആകയാൽ അതിനെ പ്രാപിച്ചിട്ടു ഫലമില്ലെന്നും കൂടി നിശ്ചയമാകും.

ഇനിയും ദൈവം ആദ്യം ഇല്ലാതിരുന്ന ആത്മാക്കളെ ഇടക്കാലത്തിൽ സൃഷ്ടിക്കുമെന്നു പറഞ്ഞല്ലോ? അദ്ദേഹം സൃഷ്ടിക്കുന്നതിനു മുമ്പിൽ ആത്മാക്കൾ ഒരുത്തരുമില്ലാതിരുന്നതുകൊണ്ട് അവരാൽ ചെയ്യപ്പെട്ട യാതൊരു കാര്യങ്ങളും ഇല്ലാതെതന്നെയിരിക്കും. അങ്ങനെയിരിക്കുമ്പോൾ ദൈവം ആത്മാക്കളിൽ ചിലരെ ഉത്തമശരീരികളായിട്ടും, ചിലരെ മദ്ധ്യമശരീരികളായിട്ടും, ചിലരെ അധമശരീരികളായിട്ടും, ചിലരെ കുരുടന്മാരായിട്ടും, ചിലരെ ചെകിടന്മാരായിട്ടും, ചിലരെ മുടന്തന്മാരായിട്ടും, [ 76 ] ചിലരെ സർവ്വേന്ദ്രിയശാലികളായിട്ടും, ചിലരെ നിത്യവ്യാധിമാന്മാരായിട്ടും, ചിലരെ നിത്യസ്വസ്ഥന്മാരായിട്ടും ചിലരെ സമ്പന്നന്മാരായിട്ടും, ചിലരെ ദരിദ്രന്മാരായിട്ടും, ചിലരെ വിദ്വാന്മാരായിട്ടും, ചിലരെ മൂടന്മന്മാരായിട്ടും, ചിലരെ ആര്യന്മാരായിട്ടും, ചിലരെ മ്ല്ലേച്ഛന്മാരായിട്ടും, ചിലരെ സ്വാമിമാരായിട്ടും ചിലരെ ദാസന്മാരായിട്ടും, ചിലരെ ദുഷ്ടന്മാരായിട്ടും, ചിലരെ ശിഷ്ടന്മാരായിട്ടും, ഇനിയും പലമാതിരികളിലാക്കി ചിലരെ ഭോഗഭുവനങ്ങളിലും ചിലരെ വനങ്ങളിലും, ചിലരെ മലകളിലും,ചിലരെ സമുദ്രങ്ങളിലും ചിലരെ ശീതഭൂമികളിലും, ചിലരെ ഉ‌ഷ്ണഭൂമികളിലും, ഇരുത്തി, ചിലരെ ഗർഭപിണ്ഡത്തിലും, ചിലരെ ജനനകാലത്തിലും, ചിലരെ ശിശുപ്രായത്തിലും, ചിലരെ യവൗനകാലത്തിലും, ചിലരെ വാർദ്ധക്യകാലത്തിലും, കൊന്ന്, ചിലരെ ശിവമതത്തിലും, ചിലരെ വി‌ഷ്ണുമതത്തിലും, ചിലരെ ബദ്ധൗമതത്തിലും, ചിലരെ യഹൂദാമതത്തിലും, ചിലരേ യേശുമതത്തിലും, ചിലരെ വേറെ മതത്തിലും ചേർത്ത് ജനനം മുതൽക്കേ ഇപ്രകാരം അനേക ഭേദഗതികളോടുകൂടി സൃഷ്ടിക്കുന്നതിലേയ്ക്കു കാരണം എന്ത്?

അതിനു കാരണം യാതൊന്നുമില്ല. ദൈവം എല്ലാം തന്റെ അഭിപ്രായപ്രകാരം ചെയ്യുന്നു എങ്കിൽ അപ്രകാരംതന്നെ മനു‌ഷ്യർ മരിച്ചതിന്റെ ശേ‌ഷം അനുഭവിപ്പാനുള്ള സുഖദുഃഖങ്ങൾക്കും യാതൊരു കാരണവും വേണമെന്നില്ലെന്നും തന്റെ മനസ്സുപോലെ ചിലരെ മോക്ഷത്തിലും ചിലരെ നരകത്തിലും ആക്കി സുഖദുഃഖങ്ങളെ അനുഭവിപ്പിക്കുമെന്നും പറയേണ്ടതാണ്. അപ്രകാരമലാതെ അവരവർ ചെയ്ത ഗുണദോ‌ഷങ്ങൾക്കു തക്കതായ ഫലങ്ങളെ കൊടുക്കുമെന്നു പറയുന്നപക്ഷം അതുപോലെതന്നെ ചിലർ സുഖത്തോടുകൂടിയവരായും ചിലർ ദുഃഖത്തോടുകൂടിയവരായും ജനിക്കുന്നതിലേയ്ക്കു തക്കതായ കാരണം ഉണ്ടായിരിക്കണം.

അല്ലാതെയും ആ ദൈവം ഒരു കാരണവും കൂടാതെ ഒരുവനു സുഖത്തെയും ഒരുവനു ദുഃഖത്തെയും കൊടുത്തു എന്നു വരികിൽ അവൻ നീതി, കൃപ, പരിശുദ്ധി, സർവ്വജ്ഞാനം മുതലായ ഗുണങ്ങളൊന്നുമില്ലാത്തവനും പക്ഷപാതിയുമായി പ്പോകുമലോ.

ചെറിയ അറിവുള്ള ഒരു മനു‌ഷ്യൻപോലും തന്റെ പുത്രന്മാർക്കെല്ലാപേർക്കും താൻ സമ്പാദിച്ച ദ്രവ്യങ്ങളെ പക്ഷപാതംകൂടാതെ ന്യായപ്രകാരം വീതിച്ചുകൊടുക്കേയൊള്ളു. അങ്ങനെയല്ലാതെ ഒരുവനെ വഞ്ചിച്ച് മറ്റവനു കൊടുത്താൽ ആയവനെ മഹാദ്രാഹിയെന്നു ലോകർ പറയും. ആ സ്ഥിതിക്കു സർവ്വജീവിദയയും സർവ്വസാമർത്ഥ്യവുമുള്ളവനായും ഒരുവനോടു സ്നേഹവും മറ്റൊരുവനോട് ദ്വേ‌ഷവും [ 77 ] ഇല്ലാത്തവനായും സർവ്വലോകവ്യാപകനായും ഇരിക്കുന്ന ദൈവം ചിലർക്കു സ്നേഹം കൊണ്ടു സുഖത്തെയും ചിലർക്കു ദ്വേ‌ഷം കൊണ്ടു ദുഃഖത്തെയും കൊടുത്തു എന്നു പറയുന്നതിനെ ലോകരു കൈക്കൊള്ളുമോ?

അല്ലാതെയും കൂന്, കുരുട്, ചെകിട്, മുടന്ത് മുതലായ ഏതെങ്കിലും ഒരു കുറവുള്ള പൈതൽ ദൈവത്തെ നോക്കിക്കൊണ്ട് അയ്യയ്യോ! എന്റെ രക്ഷിതാവേ എന്റെ ജ്യേ‌ഷ്ഠനെ അതിസുന്ദരനായും ആരോഗ്യശാലിയായും സകലസൽഗുണ സമ്പന്നനായും അടിയനെ കുരൂപിയായും രോഗിയായും ദുർഗ്ഗുണനിമഗ്നനായും നിന്തിരുവടി സൃഷ്ടിച്ചല്ലോ. എന്റെ ജ്യേ‌ഷ്ഠൻ നിന്തിരുവടിക്കു ചെയ്ത ഉപകാരമെന്താണ്? അടിയൻ ചെയ്ത അപകാരമെന്താണ്? എന്റെ ദൈവമേ! എന്നു പറഞ്ഞു നിലവിളിച്ചാൽ ആ ദൈവം അതിനെക്കുറിച്ച് നീ ചോദിച്ചു പോകരുതെന്നു പറയുമോ? എന്റെ മനസ്സുപോലെ ചെയ്തു. നീ ഇനി അതിനെക്കുറിച്ച് എന്തിനായിട്ടു ചോദിക്കുന്നു എന്ന് ചോദിക്കുമോ? വലിപ്പമെന്നും ചെറുപ്പമെന്നും ഇല്ലാതെയിരുന്നാൽ ലോകത്തെ ശരിയായി നടത്തുന്നതിലേയ്ക്കു നമ്മാലേ കഴികയില്ല. അതുകൊണ്ടിങ്ങനെ ചെയ്തിരിക്കയാണ് എന്നു പറയുമോ? ആദത്തിന്റെ വിനവഴിയായി ജനിച്ചതുകൊണ്ട് നിങ്ങൾക്കു രണ്ടുപേർക്കും അങ്ങനെ സംഭവിച്ചു എന്നു പറയുമോ? ഒരു കുശവൻ മൺപാത്രങ്ങളെ ഉണ്ടാക്കുമ്പോൾ ചില പാത്രങ്ങൾ ദോ‌ഷപ്പെട്ടുപോകുന്നില്ലയോ? അതുപോലെ ഞാനും സൃഷ്ടിച്ചപ്പോൾ പ്രമാദംകൊണ്ടു സംഭവിച്ചുപോയതിലേയ്ക്കു ഇനി എന്തു ചെയ്യാം എന്നു പറയുമോ? ആ ബാലൻ ഇപ്രകാരമെല്ലാം കിടന്നു നിലവിളിക്കുന്ന ശബ്ദത്തെ ആ ദൈവം കേൾക്കതന്നെയില്ലയോ? അതല്ല കേട്ടുംകൊണ്ടു മനൗമായിരുന്നുകളയുമോ? എന്തോന്നു ചെയ്യും? എങ്ങനെയായാലും ഇതുകളിൽ ഒന്നുംതന്നെ ചേരുകയില്ലല്ലോ. അതുകൊണ്ട് ദൈവത്തിനാൽ ജീവന്മാർ ഇങ്ങനെയുള്ള ഭേദഗതികളോടുകൂടി സൃഷ്ടിക്കപ്പെടുന്നതിലേയ്ക്കു കാരണം ഉണ്ടായിരിക്കണം.ആ കാരണവും ആ ജീവന്മാർക്ക് അനാദിയായിട്ട് അടങ്ങിക്കിടന്ന വി‌ഷമഫലകർമ്മം തന്നെയെന്നും വരും. അപ്പോൾ ജീവന്മാരും അനാദിയായിട്ടുള്ളവരാകുന്നു എന്നല്ലാതെ ഇടക്കാലത്തു സൃഷ്ടിക്കപ്പെട്ടവരല്ലെന്നുതന്നെ സാധിക്കയും അതുനിമിത്തം. ജീവന്മാരെ ഇടയ്ക്കു സൃഷ്ടിച്ചു എന്നു നിങ്ങൾ പറയുന്നത് അൽപവും ചേരുകയില്ലെന്നു തെളിവാകയും ചെയ്യും.

ഇങ്ങനെ ഉത്പത്തിയെക്കുറിച്ച് വിചാരിച്ചതിലും ജീവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  1. ഉപാദാനകാരണം = ബൈബിൾ പറയുന്നത് ദൈവം ഭൂമിയിലെ പൊടികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തി എന്നാണു. ആത്മാവിനെയും ഇതുപോലെ രൂപപ്പെടുത്തിയെങ്കിൽ ഭൂമിയിലെ പൊടിയാണ് ഉപദാന കാരണം.