ഓണപ്പൂക്കൾ/വിയുക്ത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിതോല്ലാസം നിത്യ-
മസ്സമാഗമോർത്തി-
ജ്ജനൽവാതിലിൻ ചാരെ-
ക്കാത്തുകാത്തിരിയ്ക്കും ഞാൻ.

ഇന്നും ഞാനിരിയ്ക്കയാ,-
ണെന്തിനാ, നാരെക്കാത്താ;-
ണെന്നാശാസുമമെല്ലാം
കൊഴിഞ്ഞു കഴിഞ്ഞല്ലോ.

പലരും വരുന്നുണ്ടു,
പോകുന്നുമു, ണ്ടെന്നാലും,
പഴുതേ കാക്കുന്നൂ ഞാൻ
പാതയെൻമുന്നിൽ ശൂന്യം!

വരുന്നില്ലൊരാൾമാത്രം,
വന്നീടുകയുമില്ലി-
ത്തെരുവീഥിയിൽക്കൂടി,-
യെങ്കിലും, കാക്കുന്നൂ ഞാൻ!

ഹാ, നിത്യപരിചയ-
മൊക്കുമോ മാറ്റാൻ?-കാൽകൾ
താനേ, യാ നേരം വന്നാ,-
ലിങ്ങോട്ടു നീങ്ങിപ്പോകും!

ദൂരെയപ്പാദന്യാസം
കേൾക്കുമ്പോഴേയ്ക്കും, ഹൃത്തി-
ലേറിടും തുടിപ്പെനി-
യ്ക്കെന്നെറ്റി വിയർത്തുപോം.

മറ്റരും കാണാതിരി-
യ്ക്കാനായ്, ഞാൻ മനപൂർവ്വ-
മുറ്റുയത്നിക്കും മുഖ-
വൈവർണ്ണ്യം മറയ്ക്കുവാൻ!

എങ്കിലും, സ്മേരാർദ്രമാ-
മാ മുഖം കാണുന്നേര-
മെൻകവിൾത്തുടിപ്പേറു-
മെത്ര ഞാൻ ശ്രമിച്ചാലും!

അസ്ഥിമാത്രാവശേഷ-
മാ രൂപം, ഞാനോർത്തിടാ-
തിത്ര മേലെൻപ്രാണനോ-
ടെമ്മട്ടിലൊട്ടിച്ചേർന്നു?

കണ്ണിമയ്ക്കാതാ മുഖ-
ത്തങ്ങനെ നോക്കിക്കൊണ്ടു
നിന്നുടും നേരം, സ്വയം
നിർവൃതിക്കൊള്ളുന്നൂ ഞാൻ.

ഒരുവാക്കിടയ്ക്കെങ്ങാ-
നോതുവാനൊത്താൽ, പ്പിന്നൊ
ന്നരുളാൻ, രോമോദ്ഗമം
തടയും, കുഴങ്ങും ഞാൻ!

ഇമ്മന്നിൽ, സ്വാർത്ഥപ്പുക
ലേശവും പുരളാത്ത
നിർമ്മലപ്രേമം പോലു-
മപരാധമാണലോ!

ഞാനെന്റെ ഹൃദയത്തെ
വഞ്ചിയ്ക്കാൻ പഠിയ്ക്കാഞ്ഞ-
താണിന്നീ വിപത്തുകൾ-
ക്കൊക്കെയുമടിസ്ഥാനം

എങ്കിലും, പശ്ചാത്താപ-
മില്ല മേ-നേരേമറി-
ച്ചങ്കിതമാണെൻചിത്ത-
മഭിമാനത്താലിന്നും

ഗദ്ഗദസ്വരത്തിലു-
ള്ളാ യാത്രാമൊഴിയിതാ
മൽക്കർണ്ണയുഗ്മത്തിങ്ക-
ലിപ്പൊഴും മുഴങ്ങുന്നു.

മ്ളാനമാ മുഖ, മശ്രു-
കലുഷം, മായാതെന്റെ
മാനസനേത്രങ്ങൾക്കു
മുൻപി, ലിപ്പൊഴും നിൽപൂ.

മായ്ക്കുവാൻ നോക്കുന്തോറും
മേൽക്കുമേൽത്തെളികയാ-
ണാക്കണ്ണി, ലകളങ്ക-
സ്നേഹത്തിൻ മരീചികൾ.

ഭദ്രവും, രാഗാർദ്രവും,
ദീനവുമാ, മാ നോട്ടം,
നിദ്രയിൽപ്പോലും, നിത്യ-
മസ്വസ്ഥയാക്കുന്നെന്നെ!

എന്തിനായ് വിധിയേവ-
മാനയിച്ചതു, കഷ്ടം,
ചിന്തിയാ, തെൻമുന്നിലാ
പ്രിയദർശനരൂപം?

ഹാ, വരാകി ഞാനൊരു
സുസ്മിതത്തിനുപോലും
കേവലമെനിയ്ക്കീശ-
നേകിയില്ലല്ലോ ഭാഗ്യം!

എൻമനോഭാവം മൂലം
നഷ്ടമില്ലാർക്കും, കാമ-
കന്മഷക്കലർപ്പതി-
നേറ്റിട്ടില്ലൊരിയ്ക്കലും.

ഇന്നോളമപരാധം
ചെയ്തിട്ടില്ലൊരാൾക്കും ഞാ-
നെന്നിട്ടും, വിധിയെന്നെ
നിർദ്ദയം വഞ്ചിച്ചല്ലോ!

എങ്കിലും, വ്യതിചലി-
യ്ക്കില്ലൊരു കാലത്തുമെൻ-
സങ്കൽപം, ദൈവത്തിങ്കൽ-
നി, ന്നിനിയണുപോലും!

എന്നാത്മശുദ്ധിയ്ക്കു, മെൻ-
പാവനപ്രേമത്തിനും,
കണ്ണുനീരാകാം പക്ഷേ
വിധിച്ചതെനിക്കീശൻ.

അതിൽ, ഞാനസംതൃപ്ത-
യല്ലൊരു നാളും-മുഗ്ദ്ധ-
സ്മൃതിക, ളെൻ ചിത്തത്തി-
നുണ്ടല്ലോ താലോലിയ്ക്കാൻ!

ശാശ്വതമാണാ സ്നേഹ,-
മറിയാമെനിയ്ക്കതൊ-
ട്ടാശ്വാസം തരുന്നുമു,-
ണ്ടെന്നാലും, മയ്യോ, മേലിൽ,

എത്രയും മെലിഞ്ഞു നീ,-
ണ്ടരികിൽ സ്പന്ദിച്ചുകൊ-
ണ്ടെത്തു, മച്ഛായാരൂപ,-
മെങ്ങനെ മറക്കും ഞാൻ?
                        8-11-1119
       15

ന്നാലുമോമനേ, സായാഹ്നദീപ്തിയി-
ലൊന്നുനോക്കീടുകീ നാടിന്റെ ഭംഗി നീ!
താർതെന്നൽ പുൽകി, ക്കുണുങ്ങിനിൽക്കുന്നിതാ
പൂത്തും തളിർത്തും മരതകക്കാടുകൾ;
കേവലാനന്ദം നിറപ്പകിട്ടേകിയ
ദേവലോകത്തിലെ സ്വപ്നങ്ങൾ മാതിരി!
ചിത്തമോദാകുലം ചൈത്രം നടത്തുമീ-
ചിത്രകലോത്സവം കാണൂ, വിലാസിനി!
                        27-9-1119

       16

പൊന്നൊലിയ്ക്കുമിപ്പൂവുടൽകൂടിയും
മണ്ണടിഞ്ഞീടുമല്ലോ, മനോരമേ!
                        10-4-1113

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/വിയുക്ത&oldid=36125" എന്ന താളിൽനിന്ന് ശേഖരിച്ചത്