ഓണപ്പൂക്കൾ/തിരുവില്വാമല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ശ്രീവില്വശൈലമേ, വെൽക; നിൻ നിസ്തുല-
ശ്രീവിലാസത്തിന്റെ മയൂഖമതതല്ലികൾ,
സപ്തവർണ്ണസ്വപ്നചിത്രങ്ങൾ വീശുന്നി-
തിപ്പൊഴുമോർമ്മതൻ ചില്ലിൽപ്പതിഞ്ഞിതാ!

വിശ്രമം പച്ചത്തണല്വിരിച്ചുള്ള നിൻ-
വിസ്തൃതവക്ഷസ്സി, ലാത്മഹർഷാർദ്രരായ്,
ഞാനു, മെൻപ്രാണനാമോമൽസഖാക്കളും
വാണൊരാ രംഗമോർത്താടുന്നു മാനസം!
ചെങ്കതിർച്ചാർത്താൽ, ക്കുണുങ്ങും മരങ്ങളെ-
ക്കുങ്കുമം ചാർത്തിച്ചണയുന്നൊരന്തികൾ,
ശ്യാമൊജ്ജ്വലങ്ങളശ്ശൈലശീർഷങ്ങളിൽ
പ്രേമപുരസ്സരം ചുംബിച്ചു നിൽക്കവേ,
വിശ്വസൌന്ദര്യം മുഴുവനും ചേർന്നൊരു
വിസ്മയചിത്രം വിരാജിപ്പു ഭൂമിയിൽ!

വീക്ഷണോല്ലാസദമായ് വിലസുന്നൊരാ
'രാക്ഷസപ്പാറ' യിലേറിനിന്നങ്ങനെ,
ചുറ്റുപാടും കണ്ണയയ്ക്കുകിലക്ഷണ-
മറ്റുപോകാതില്ലൊരല്ലലും മർത്ത്യരിൽ
പൊൽക്കതിർപ്പൂമഴച്ചാർത്തിലന്തിയ്ക്കൊരു
നൽക്കനകാലയം തന്നെയാണസ്ഥലം!

ദൂരത്തു ദൂരത്തണിയിട്ടു വിണ്ണിന്റെ
മാറത്തുരുമ്മുമക്കുന്നിൻമുടികളും;
ചിത്രം വരച്ചപോൽ സിന്ദൂരമേഘങ്ങ-
ളെത്തിപ്പിടിയ്ക്കാനൊരുങ്ങും മരങ്ങളും;
നേരിയ രാജതരേഖപോൽ മിന്നുന്ന
ഭാരതഭാസുരശ്രീലസ്രവന്തിയും;
ചുറ്റും മരതകപ്പച്ച വിരിച്ചിട്ടൊ-
രറ്റം പെടാത്തൊരാ നെൽച്ചെടിപ്പാടവും;
ചാരുചാമീകരസോപാനമോഹന-
ശ്രീരാമലക്ഷ്മണശ്രീമയക്ഷേത്രവും;
നാസ്തികന്മാരെയും ഭക്തിയിൽമുക്കുമ-
സ്തോത്രഘോഷങ്ങളും, സ്വർണ്ണദീപങ്ങളും;
തെല്ലും വിരാമമ്പെടാതെ, മെന്മേൽ, ത്തിര-
തല്ലി മുഴങ്ങുമക്ഷേത്രമണികളും;
ശുഭ്രവസ്ത്രാലംക്കൃതോജ്ജ്വലാംഗാഭയിൽ
വിഭ്രമിപ്പിക്കുന്ന വിദ്യോതിനികളും;
സന്ധ്യയ്ക്കിവയൊക്കെയൊന്നിച്ചുചേർന്നൊരു
ഗന്ധർവ്വലോകമാണശ്ശൈലമണ്ഡലം!
ആ നാടിനെക്കുറിച്ചോർക്കുമ്പൊളിപ്പൊഴു-
മാനന്ദനർത്തനമാടുന്നു മന്മനം!! ....

കെട്ടഴിച്ചെന്നെ, യെൻശപ്തനഗരമേ,
വിട്ടയച്ചീടുകാ നാട്ടിലേയ്ക്കൊന്നു നീ!
അത്രമേൽ വീർപ്പുമുട്ടുന്നതുണ്ടിന്നെനി-
യ്ക്കൽപം ശ്വസിച്ചിടട്ടാശുദ്ധവായു ഞാൻ.
എണ്ണയിൽ മുങ്ങിക്കുതിർന്നങ്ങനെ
ചിന്നിപ്പടരും പുകച്ചുരുൾച്ചാർത്തിനാൽ,
കണ്ണെനിയ്ക്കയ്യോ, കലിയ്ക്കുന്നു-പോകട്ടെ
കർണ്ണികാരങ്ങൾ പൂവിട്ടൊരക്കുന്നിൽ ഞാൻ!
ആവശ്യമില്ലെനിയ്ക്കാഡംബരത്തിന്റെ
കോവണിത്തട്ടുകളെണ്ണുമിജ്ജീവിതം;
പോട്ടേ, സഹർഷം മരച്ചോട്ടിൽ ദൂരെയ-
ക്കാട്ടുപുല്ലൂതുമിടയന്റെ കൂടെഞാൻ!
ഇക്കുഴല്‌വെള്ളം കുടിച്ചു മടുത്തെനി,-
യ്ക്കക്കാട്ടുചോലയിൽപ്പോയി നീന്തട്ടെ ഞാൻ!
ക്ഷുദ്രമശകശപ്താലാപമല്ലി, യെൻ-
നിദ്രയ്ക്കു നൽക്കുവാനുള്ളു നിങ്കൈവശം
മജ്ജീവരക്തം നിനക്കുഞാനർപ്പിച്ചു
ലജ്ജ തോന്നുന്നു മേ, കഷ്ടം, നഗരമേ!
വന്നിടാം വീണ്ടുമനുശയാധീനനായ്
നിന്നടുത്തേയ്ക്കു ഞാൻ മൽഗാമദേവതേ!
                        11-7-1119
       1

വാരുണരംഗമോ?-രക്തപ്രളയമോ?
ദാരുണം ദൂരെയക്കാണ്മതെന്തെന്തു ഞാൻ?
ഉച്ചണ്ഡതാപം വളർത്തിയത്യുച്ചത്തി
ലുദ്ധതനായുജ്ജ്വലിച്ച മാർത്താണ്ഡനെ,
കുത്തിമലർത്തിക്കടലിലെറിഞ്ഞതാ
രക്താംബരം ചാർത്തി നിൽപൂ മുകിലുകൾ!
ശാന്തിതൻ നേരിയ മന്ദസ്മിതം മുഖ-
ത്തേന്തി, ക്കുണുങ്ങിയണയുന്നു താരകൾ.
ഏതോ നവീനസമുൽക്കർഷദേവത-
യ്ക്കാതിത്ഥ്യമേകാനൊരുങ്ങുന്നമാതിരി!...
                        9-3-1113