ഓണപ്പൂക്കൾ/ക്ഷമാപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സേവനോൽക്കൃഷ്ടമാം സ്നേഹത്തിൽ വാടാത്ത
ഭാവുക ദീപം കൊളുത്തിയ നിൻഗൃഹം,
നിത്യവൃത്തിക്കുള്ള ജോലിത്തിരക്കിനാ-
ലത്യന്തതാന്തമാമെഞീവിതത്തിനെ,
കാത്തുനിൽക്കുന്നൂ വിദൂരത്തു, ചുറ്റിലും
പൂത്ത മരങ്ങളാമാളിമാരൊത്തതാ!

മാപ്പെനിയ്ക്കേകൂ മനസ്വിനി, ജീവിത-
ത്തോപ്പിൽ ഞാൻ നിന്നെത്തനിച്ചുനിർത്തുന്നതിൽ!
പങ്കെടുക്കാനാശയില്ലായ്കയല്ലെനി-
യ്ക്കൻ പോടതിന്റെ വസന്തോത്സവങ്ങളിൽ.
എന്തുചെയ്യട്ടേ പരതന്ത്രതവന്നു
മുൻപിൽ നിൽക്കുന്നൂ ശകുനം മുടക്കുവാൻ!
സംതൃപ്തനാണു ഞാ, നെങ്കിലും സാദ്ധ്വി, നിൻ-
സമ്പൂതരാഗവിഭവസമൃദ്ധിയിൽ!
ആഗമിച്ചില്ലായിരുന്നു നീയെങ്കി, ലെ-
ന്താശാരഹിതമായ്ത്തീർന്നേനെ ജീവിതം!
എന്നിട്ടു, മൊറ്റയ്ക്കൊഴിച്ചു നിർത്തുന്നു, ഹാ,
നിന്നെ ഞാൻ-ഭദ്രേ, പൊറുക്കുകെൻ സാഹസം!

വാരിവിതറി വിരിച്ചുതരിക നീ
വാടാമലരുകളെൻ വഴിത്താരയിൽ!
                        15-2-1119
       19

നീരാളസാരിയുലഞ്ഞും, നിരുപമ-
നീലാളകങ്ങളിളകിയൂർന്നും!
മുത്തണിമാലകൾ മിന്നിയ മാറിലെ
നൽത്തങ്കത്താമരമൊട്ടുലഞ്ഞും;
ഓരോ കാൽവയ്പിലും മഞ്ജിരശിഞ്ജിത-
ധാരകളങ്ങനെ നിർഗ്ഗളിച്ചും;
താളമേളങ്ങൾക്കിടയി, ലിളങ്കാറ്റി-
ലാലോലമാലതീവല്ലിപോലെ;
ആരും മയങ്ങുമാറാനന്ദലോലയാ-
യാ രാവിലുർവ്വശി നൃത്തമാടി!

നാണത്തുടുതുടുപ്പോമൽക്കവിൾക്കൂമ്പിൽ
മാണിക്യരശ്മികൾ വീശിനിൽക്കേ;
മന്ദ്രമധുരമായ് മീട്ടിനാർ വീണകൾ
സുന്ദരകിന്നരകന്യകകൾ!

കേവലമാനന്ദസ്തബ്ധനായ് ദേവേന്ദ്രൻ
ദേവസദസ്സൊന്നിളകിപ്പോയീ.
മൽക്കലാസങ്കൽപകൽപകപ്പൂമൊട്ടി-
നക്കാഴ്ചയേകീ വികാസഹാസം!...
                        5-7-1111

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ക്ഷമാപണം&oldid=36127" എന്ന താളിൽനിന്ന് ശേഖരിച്ചത്