ഐതിഹ്യമാല/പാതായിക്കരെ നമ്പൂരിമാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പാതായിക്കരെ നമ്പൂരിമാർ


പാതായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറം ദേശത്താണ്. ഈ ഇല്ലത്ത് ഒരു കാലത്ത് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുമുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിന് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവ്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണു കഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണ് അവർ കൂട്ടിവന്നത്. ജ്യേഷ്​ഠനും അനുജനും പന്ത്രണ്ടേകാൽ വീതവും ജ്യേഷ്ഠന്റെ അന്തർജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാലിടങ്ങഴി അരി ആ അന്തർജനം വെച്ചുവാർത്ത് അതിൽനിന്നു തനിക്കുള്ള മുന്നാഴിയരിയുടെ ചോറെടുത്തു കൊണ്ടു ശേ‌ഷമുള്ളത് പപ്പാതി രണ്ടുപേർക്കും വിളമ്പികൊടുക്കയും രണ്ടുപേരുടേയും ഇടതുവശത്തു പൊളിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നു വെയ്ക്കുകയും ചെയ്യും. നമ്പൂരിമാർ വന്നിരുന്ന് ഇടത്തു കൈകൊണ്ട് ഓരോ തേങ്ങാ എടുത്തു പിഴിഞ്ഞുകൂട്ടി ഊണുകഴിക്കും. ആ ചോറവസാനിക്കുമ്പോൾ നാളികേരവും തീർന്നിരിക്കും. അന്തർജനത്തിന്റെ ഊണും അങ്ങനെതന്നെ. അവർക്കു ചോറു കുറവാകയാൽ പിഴിഞ്ഞു കൂട്ടാൻ ഒരു നാളികേരമേ പതിവുള്ളു. അവരും ആ ഒരു തേങ്ങാ പൊളിക്കാതെതന്നെ ഇടത്തുകൈകൊണ്ടു പിഴിഞ്ഞു കൂട്ടിയുണ്ണുകയാണ് പതിവ്.

ഒരു ദിവസം ആ ഇല്ലത്തു പതിവുപോലെ അരിവെപ്പു കഴിഞ്ഞു നമ്പൂരിമാർ ഉണ്ണാനിരിക്കാൻ ഭാവിച്ചപ്പോൾ സമീപസ്ഥനും ചാർച്ചക്കാരനുമായ ഒരു നമ്പൂരി ഓടിവന്ന് ഈ നമ്പൂരിമാരോട് "ഇന്നു നമ്മുടെ ജന്മനക്ഷത്രമാണ്. നിങ്ങൾ രണ്ടുപേരും ഭക്ഷണത്തിന് ഇല്ലത്തേക്കു വരണം. ഇന്നലെ തന്നെ ഇവിടെ ക്ഷണിക്കണമെന്നും മഹനോടു പറഞ്ഞിരുന്നു. ഇതുവരെ നിങ്ങളെ കാണായ്കയാൽ ഇപ്പോൾ മഹാനെ വിളിച്ചു ഞാൻചോദിച്ചപ്പോൾ ഇവിടെ പറയാൻ അന്ധാളിച്ചുപോയെന്ന് അയാൾ പറഞ്ഞു. എന്നാൽ കാര്യം തെറ്റിയല്ലോ എന്നു വിചാരിച്ചു ഞാൻ പരിഭ്രമിച്ചു വരികയായിരുന്നു. ഈ സമയത്തു വല്ലവരെയും പറഞ്ഞയച്ചാൽ നിങ്ങൾ അമാന്തിച്ചെങ്കിലോ എന്നു വിചാരിച്ചാണ് ഞാൻതന്നെ ഓടിവന്നത്. അതിനാൽ നമുക്കു വേഗത്തിൽ പോകാം. അവിടെ എല്ലാം കാലമായിരിക്കുന്നു. ഇലവയ്ക്കാൻ ഇനി നമ്മൾ ചെല്ലാത്ത താമസമേ ഉള്ളൂ" എന്നു പറഞ്ഞു. ചാർച്ചക്കാരന്റെ ഈ ക്ഷണം സ്വീകരിക്കാതിരിക്കുന്നതു ലൗകികത്തിനു പോരാത്തതാണല്ലോ എന്നു വിചാരിച്ചു നമ്പൂരിമാർ രണ്ടുപേരും അദ്ദേഹത്തോടുകൂടി സദ്യയ്ക്കു പോയി. ഈ വെച്ചുണ്ടാക്കിയ ചോറു വൈകുന്നേരത്തേക്കിരുന്നാൽ ആറിത്തണുത്തു പോകുമല്ലോ എന്നു വിചാരിച്ചു അന്തർജനം ആ രണ്ടു പന്തിരുനാഴിയും തനിക്കു പതിവുള്ള മുന്നാഴിയും കൂടി ഊണുകഴിക്കുകയും ചെയ്തു. സന്ധ്യ കഴിഞ്ഞപ്പോൾ നമ്പൂരിമാർ പതിവുപോലെ അത്താഴത്തിനു വന്നിരുന്നു. അത്താഴത്തിന് ആറിത്തണുത്ത ചോറായിരിക്കുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ നല്ല ചൂടുള്ള ചോറാണ് അവിടെ വിളമ്പിയിരുന്നത്. അതു കണ്ടിട്ടു മൂസ്സാമ്പൂരി "കാലത്തെ ചോറ് എന്തു ചെയ്തു" എന്നു ചോദിച്ചു. അപ്പോൾ അന്തർജനം "അത് ആറിത്തണുത്തു ചീത്തയാകുമല്ലോ എന്നു വിചാരിച്ചു ഞാനുണ്ടു" എന്നു പറഞ്ഞു. അതു കെട്ടു മൂസ്സാമ്പൂരി "അതുവ്വോ? എന്നാൽ നല്ല ശിക്ഷയായി. ഒട്ടും തരക്കേടില്ല. നാളെമുതൽ ഓരോ പന്തിരുനാഴി കൂടി വെച്ചോളൂ" എന്നു പറഞ്ഞു. പിറ്റേ ദിവസം മുതൽ രണ്ടുനേരവും മുമ്മൂന്നു പന്തിരുനാഴി പതിവാക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം ഈ നമ്പൂരിമാർക്ക് ഒരിടത്ത് ഒരു സദ്യയ്ക്കു ചെല്ലുന്നതിനു ക്ഷണം വന്നു. സദ്യയ്ക്കു പോകാറായപ്പോൾ മൂസ്സാമ്പൂരി അവിടെ നാലുകെട്ടിന്റെ നടുമുറ്റത്തു കിടന്നിരുന്ന ആട്ടുകല്ലെടുത്ത് അങ്കണത്തിന്റെ ഉത്തരത്തിൻമേൽ വെച്ചിട്ടാണു പോയത്. അന്നു കറുത്തവാവായിരുന്നു. വാവിൻനാൾ അവിടെ ആർക്കും അത്താഴം പതിവില്ല. എല്ലാവർക്കും വൈകുന്നേരം പലഹാരമാണ് പതിവ്. പലഹാരത്തിന് അരിയുടെ കണക്കു പഴയതുപോലെതന്നെ. മൂന്നു പേർക്കും കൂടി മുപ്പത്താറേമുക്കാലിടങ്ങഴിയരി ആ അന്തർജനം തന്നെയാണ് ആ ആട്ടുകല്ലിലരച്ചു പലഹാരമുണ്ടാക്കുക പതിവ്. ആ ആട്ടു കല്ലിൽ പന്ത്രണ്ടേകാലിടങ്ങഴി അരിയിട്ടരയ്ക്കായിരുന്നുവെന്നു പറഞ്ഞാൽ അതിന്റെ വലിപ്പം ഏകദേശം ഊഹിക്കാമല്ലോ. ആ കല്ലെടുത്തുത്തരത്തിന്മേൽ വെച്ചാൽ അന്തർജനം എന്തുചെയ്യുമെന്നറിയാമല്ലോ എന്നു വിചാരിച്ചു മൂസ്സാമ്പൂരി തന്റെ ധർമപത്നിയുടെ ബലം പരീക്ഷിക്കാനാണ് അങ്ങനെ ചെയ്തത്. അരി അരയ്ക്കാറായപ്പോൾ അന്തർജനം പതിവുപോലെ അരിയും കൊണ്ടു നടുമുറ്റത്തു ചെന്നു. അപ്പോൾ ആട്ടുകല്ല് അവിടെക്കാണായ്കയാൽ അവർ "ഇതാരുകൊണ്ടുപോയി?" എന്നു വിചാരിച്ച് അവിടെയൊക്കെ നോക്കിത്തുടങ്ങി. അങ്ങനെ നോക്കിച്ചെന്നപ്പോൾ കല്ല് ഉത്തരത്തിലിരിക്കുന്നതായി കണ്ടു. "ഇതെടുത്തിവിടെ വെച്ചതാരാണ്? മറ്റാരുമായിരിക്കില്ല. അവരിൽ ജ്യേഷ്ഠനോ അനുജനോ ആയിരിക്കണം. എന്തിനാണാവോ? എന്തിനെങ്കിലുമാവട്ടെ. അരി അരയ്ക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ" എന്നിങ്ങനെ വിചാരിച്ച് ആ അന്തർജനം ആ ആട്ടുകല്ലെടുത്തു താഴെവെച്ച് അരിയരയക്കുകയും യഥാപൂർവം മുകളിൽ വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ സന്ധ്യാവന്ദനാദികൾ കഴിഞ്ഞു വന്നപ്പോൾ പലഹാരം വിളമ്പിയിരിക്കുന്നതു കണ്ടു മൂസ്സാമ്പൂരി "ഇന്നരിയരച്ചതെങ്ങനെയാണ്?" എന്നു ചോദിച്ചു. അപ്പോൾ അന്തർജനം "ആട്ടുകല്ലെടുത്തു തന്നെയാണ്. അത് അവിടെത്തന്നെ വെച്ചിട്ടുണ്ട്. എന്നാൽ പോരേ?" എന്നു ചോദിച്ചു. ഇതു കേട്ടു മൂസ്സാമ്പൂരി "എന്നാൽ മതി" എന്നു പറയുകയും തന്റെ സഹധർമമിണി തനിക്കനുരൂപതന്നെ എന്നു വിചാരിക്കുകയും ചെയ്തു.

ഒരിക്കൽ പാതായിക്കരയില്ലത്തു കോഴിക്കോട്ടുകാരൻ ഒരു നമ്പൂരി വന്നിരുന്നു. അദ്ദേഹം വലിയ ശക്തിമാനും അഭ്യാസിയുമായിരുന്നു. അദ്ദേഹത്തെപ്പോലെ ശക്തിയുണ്ടായിട്ടു ഭൂലോകത്തിലാരുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും ആ നാട്ടു(കോഴിക്കോട്ടു)കാരുടെയും വിശ്വാസം. അദ്ദേഹം ദിവസംപ്രതി രണ്ടുനേരവും നാലിടങ്ങഴിയരിയുടെ ചോറുവീതമുണ്ണുമായിരുന്നു. പാതായിക്കര നമ്പൂരിമാരുടെ സ്ഥിതി വിചാരിച്ചാൽ ഇതിലത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും ഇതു സാധാരണമല്ലല്ലോ. അതിനാൽ അദ്ദേഹവും ആ നാട്ടുകാരും അപ്രകാരം വിശ്വസിച്ചിരുന്നത് ഒരു തെറ്റായി വിചാരിക്കാനില്ല. ഈ നമ്പൂരി പാതായിക്കര നമ്പൂരിമാരെക്കുറിച്ചു കേട്ടിട്ട് അവരുടെ ബലമൊന്നു പരീക്ഷിച്ചറിയണമെന്നും നിവൃത്തിയുണ്ടെങ്കിൽ അവരെ ജയിക്കണമെന്നും വിചാരിച്ചാണ് വന്നത്. അദ്ദേഹം വന്ന സമയം പാതായിക്കര നമ്പൂരിമാർ ഇല്ലത്തുണ്ടായിരുന്നില്ല. അവർ എവിടെയോ ഒരു സദ്യയ്ക്കു പോയിരിക്കുകയാണെന്നും വൈകുന്നേരം മടങ്ങിവരുമെന്നുമറിയുകയാൽ കോഴിക്കോട്ടുകാരൻ നമ്പൂരി, താൻ ആ നമ്പൂരിമാരെക്കാണാനായിട്ടാണ് വന്നിരിക്കുന്നതെന്നും അവർ വന്നു കണ്ടല്ലാതെ പോകുന്നില്ലെന്നും തനിക്കു ഭക്ഷണം കഴിക്കണമെന്നും തനിക്ക് ഒരു നേരത്തേക്കു നാലിടങ്ങഴിയരിയുടെ ചോറാണ് പതിവെന്നും വൃ‌ഷലി മുഖാന്തരം അറിയിച്ചു. "ആട്ടെ, അതിനു വിരോധമില്ല. കുളി കഴിഞ്ഞു വരുമ്പോൾ ചോറു കൊടുക്കാം" എന്ന് അന്തർജനത്തിന്റെ മറുപടി കെട്ടു നമ്പൂരി കുളിക്കാൻ പോയി. അദ്ദേഹം കുളിയും തേവാരവുമൊക്കെ കഴിഞ്ഞു വന്നപ്പോൾ നാലുകെട്ടിൽ നാലിടങ്ങഴിയരിയുടെ ചോറുവിളമ്പി, ഒരു കിണ്ടി വെള്ളവും ഒരു പലകയും പൊളിക്കാത്ത നാലു നാളികേരവും അതിനടുക്കൽ വെച്ചു വടക്കനിയിലേക്കു കടന്നു. നാലുകെട്ടിലേക്കുളള വാതിൽ ചാരിക്കൊണ്ട് "ഇനികടന്നിരുന്നോളാൻ പറ" എന്നു വൃ‌ഷലിയോടെന്ന ഭാവത്തിൽ പറഞ്ഞു. ഇതുകേട്ടു കോഴിക്കോട്ടുകാരൻ നമ്പൂരി നാലുകെട്ടിൽ കടന്ന് ഉണ്ണാനിരുന്നു. അവിടെകൂട്ടാനും മോരുമൊന്നും കാണായ്കയാൽ അദ്ദേഹം "കൂട്ടാനും മോരുമൊന്നുമില്ലായിരിക്കുമോ?" എന്ന് ആരോടുമല്ലാത്ത വിധത്തിൽ ചോദിച്ചു. അതിനു മറുപടിയായി അന്തർജനം "ഇവിടെ അതൊന്നും പതിവില്ല. ഇവിടെ എല്ലാവരും തേങ്ങാപ്പാൽ കൂട്ടിയാണ് ഈണു കഴിക്കുക പതിവ്. നാളികേരം അവിടെ വെച്ചിട്ടുണ്ടെന്ന് പറഞ്ഞേക്ക്" എന്നു വൃ‌ഷലിയോടായിട്ടെന്നവിധത്തിൽ പറഞ്ഞു. അതു കേട്ടു നമ്പൂരി "നാളികേരം പിഴിയാതെ പാലുകൂട്ടിയുണ്ണുന്നത്?" എന്ന് ആത്മഗതംപോലെ പറഞ്ഞു. അപ്പോൾ അന്തർജനം വടക്കിനിയുടെ വാതിൽ സ്വല്പം തുറന്ന് ഒരു പാത്രവുമെടുത്തു നാലുകെട്ടിലേക്ക് വെച്ചിട്ടു വേറെ നാലു നാളികേരവുമെടുത്തു കൊണ്ടുവന്നു രണ്ടു കയ്യിലും ഓരോന്നു വാതിൽപ്പിറകിനു മറഞ്ഞുനിന്നുകൊണ്ടു കൈനീട്ടി രണ്ടു പ്രാവശ്യമായി ആ പാത്രത്തിലേക്കു മാമ്പഴം പിഴിയുന്നതുപോലെ പിഴിഞ്ഞുകൊടുത്തു. അതു കണ്ടു കോഴിക്കോട്ടുകാരൻ നമ്പൂരിക്കു വളരെ വിസ്മയവും ഭയവും ഉണ്ടായി. പൊളിക്കാത്ത തേങ്ങായെടുത്ത് ഈ അന്തർജനം പിഴിഞ്ഞിട്ട് അതിന്റെ ചിരട്ടയും ചകിരിയും പഞ്ഞി പൊലെയാവുകയും പാൽ മുഴുവൻ പുറത്തുവരികയും ചെയ്തു. ഈ സ്ഥിതിക്ക് ആ നമ്പൂരിമാർ എത്രമാത്രം ശക്തന്മാരായിരിക്കും. ഞാനവരെ ജയിക്കാൻ ശക്തനല്ല. തീർച്ചതന്നെ. ക്ഷണത്തിൽ ഇവിടെനിന്നു പോകണം. അതാണ് നല്ലത് എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം ഒരുവിധം ഊണുകഴിച്ചുവെന്നു വരുത്തി, അവിടെനിന്നു പോവുകയും ചെയ്തു. പാതായിക്കര നമ്പൂരിമാരുടെ ഇല്ലത്തിന് സമീപം ഒരു ക്ഷേത്രം ഉണ്ട്. അവിടെ നമ്പൂരിമാർ എല്ലാ ദിവസവും രാവിലെ ചെന്നു തൊഴുതു പോരുക പതിവായിരുന്നു. ആ പതിവിൻ പ്രകാരം മൂസ്സാമ്പൂരി നേരത്തെ കുളിച്ചു തേവാരവും കഴിഞ്ഞു തൊഴാൻ പോയി. പാതായിക്കരയില്ലത്തുനിന്നിറങ്ങിയാൽ അമ്പലത്തിൽ ചെല്ലുന്നതിനിടയ്ക്കു കുറേയിട ഒരിടവഴിയാണ്. ഇളയ നമ്പൂരി ആ ഇടവഴിയിലെത്തിയപ്പോൾ ആ വഴിയിൽക്കൂടി ഒരു വലിയ ആന വരുന്നുണ്ടായിരുന്നു. അന്നു ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ ശീവേലി കഴിഞ്ഞ് അതിനെ തളയ്ക്കാൻ കൊണ്ടുപോവുകയായിരുന്നു. ആ ആനയുടെ പിന്നാലെയായിട്ടു മൂസ്സാമ്പൂരിയും വരുന്നുണ്ടായിരുന്നു. എങ്കിലും വഴിയുടെ വിസ്താരക്കുറവും ആനയുടെ ദേഹപുഷ്ടിയും നിമിത്തം നമ്പൂരിമാർക്കു പരസ്പരം കാണാൻ പാടില്ലായിരുന്നു. അതിനാൽ ആനയുടെ മുൻവശത്ത് അനുജനെത്തീട്ടുണ്ടെന്നു ജ്യേഷ്ഠനും പിൻവശത്തു ജ്യേഷ്ഠനെത്തീട്ടുണ്ടെന്ന് അനുജനും അറിഞ്ഞില്ല. പാതായിക്കര നമ്പൂരിമാർ എവിടെപ്പോകുമ്പോഴും ആരുവന്നാലും വഴിമാറിക്കൊടുക്കുക പതിവില്ല. ആനയെ തിരിച്ചുകൊണ്ടുപോകുവാൻ തക്കവണ്ണം വഴിക്കു വിസ്താരമില്ല. "പിന്നോക്കം നടത്തിക്കൊണ്ടുപോ" എന്ന് ആനക്കാരനോട് പറഞ്ഞു കൊണ്ട് അനുജൻ നമ്പൂരി ആനയുടെ മസ്തകത്തിൽപ്പിടിച്ചു പുറകോട്ടു തള്ളി. അപ്പോൾ ആന പുറകോട്ടു മാറി. അതുകണ്ടു മൂസ്സാമ്പൂരി "മുമ്പോട്ടു കൊണ്ടുപോ" എന്നു പറഞ്ഞുകൊണ്ട് ആനയുടെ പിൻവശത്തു പിടിച്ചു മുമ്പോട്ടു തള്ളി. അനുജൻനമ്പൂരി മുൻവശത്തു തള്ളിപ്പിടിച്ചിരുന്നതിനാൽ മൂസ്സാമ്പൂരി തള്ളീട്ട് ആന മുമ്പോട്ടു പൊയില്ല. അപ്പോൾ സംശയം തോന്നുകയാൽ മൂസ്സാമ്പൂരി "മുൻവശത്താരാണ് അനുജനുണ്ടോ?" ഇളയനമ്പൂരി "ഉണ്ട്" എന്നു പറഞ്ഞു. അപ്പോൾ മൂസ്സാമ്പൂരി "എന്നാൽ പിടിച്ചോളൂ" എന്നു പറഞ്ഞു ശക്തിയോടുകൂടി മുമ്പോട്ടു തള്ളിപ്പിടിച്ചു. അനുജൻനമ്പൂരി പിറകോട്ടും തള്ളിപ്പിടിച്ചു. അപ്പോൾ ആന ആകപ്പാടെ ഒന്നു ഞെരിഞ്ഞു. ആ സമയം അവർ രണ്ടുപേരും ഒരുപോലെ ഞെക്കിപ്പിടിച്ച് ആ ആനയെ മേല്പോട്ടു പൊക്കി ഒരുവശത്തുള്ള കയ്യാലയുടെ മുകളിൽക്കൂടി കയ്യാലപ്പുറത്തേക്കു മറിച്ചിട്ടിട്ടു രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുകയും ചെയ്തു.

ഇങ്ങനെ പാതായിക്കര നമ്പൂരിമാരുടെ അത്ഭുതകർമ്മങ്ങൾ പറഞ്ഞാൽ വളരെയുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ അവരുടെ ശക്തി എത്രമാത്രമാണെന്നുള്ളത് ഊഹിക്കാവുന്നതാകയാൽ അധികം വിസ്തരിക്കുന്നില്ല.