ഈശാവാസ്യോപനിഷദ് ഭാഷ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈശാവാസ്യോപനിഷദ് ഭാഷ (വിവർത്തനം)

രചന:ശ്രീനാരായണഗുരു
1887നും 97നും ഇടയിൽ വിവർത്തനം ചെയ്യപ്പെട്ടു.


ഈശൻ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.        1


അല്ലെങ്കിലന്ത്യംവരെയും
കർമ്മം ചെയ്തിങ്ങസംഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാൻ.       2


ആസുരം ലോകമൊന്നുണ്ടു
കൂരിരുട്ടാലതാവൃതം
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നൂ മൃതരായതിൽ.       3


ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രിയാവലി.       4


അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിൻ പ്രാണസ്പന്ദനത്തി-
ന്നധീനം സർവകർമ്മവും.       5


അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സർണ്ണാന്തരമതു
സർവത്തിന്നും പുറത്തുമാം.       6


സർവഭൂതവുമാത്മാവിൽ
ആത്മാവിനെയുമങ്ങനെ
സർവഭൂതത്തിലും കാണു-
ന്നവനെന്തുള്ളു നിന്ദ്യമായ്?       7


തന്നിൽ നിന്നന്യമല്ലാതെ
എന്നു കാണുന്നു സർവവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്?       8


പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിൻ മനമായ് തന്നിൽ
തനിയേ പ്രോല്ലസിച്ചിടും.       9


അറിവാൽ നിറവാർന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്കീ
മുൻപോലീ വിശ്വമൊക്കെയും.       10


അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നൂ വിദ്യാരതര-
ങ്ങതേക്കാൾ കൂരിരുട്ടിലും.       11


അവിദ്യകൊണ്ടുള്ളതന്യം
വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം.       12


വിദ്യാവിദ്യകൾ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാർന്നിടും.       13


അസംഭൂതിയെയാരാധി-
പ്പവരന്ധതമസ്സിലും
പോകുന്നൂ സംഭൂതിരത-
രതേക്കാൾ കൂരിരുട്ടിലും.       14


സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമാം
എന്നു കേൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം.       15


വിനാശം കൊണ്ടു മൃതിയെ-
ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സംപ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവർ.       16


മൂടപ്പെടുന്നു പൊൻപാത്രം
കൊണ്ടു സത്യമതിൻ മുഖം
തുറക്കുകതു നീ പൂഷൻ!
സത്യധർമ്മന്നു കാണുവാൻ.       17


പിറന്നാദിയിൽനിന്നേക-
നായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ.       18


അടക്കുകിങ്ങു കാണ്മാനായ്
നിൻ കല്ല്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്.       19


നിന്നിൽ നില്ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാൻ;
പ്രാണൻ പോമന്തരാത്മാവിൽ;
പിമ്പു നീറാകുമീയുടൽ.       20


ഓമെന്നു നീ സ്മരിക്കാത്മൻ!
കൃതം സർവം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാർഗ്ഗത്തൂടെ ഞങ്ങളെ.       21


ചെയ്യും കർമ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളിൽ നിന്നു മാറ്റുക.
അങ്ങേയ്ക്കു ഞങ്ങൾ ചെയ്യുന്നു
നമോവാകം മഹത്തരം.       22
"https://ml.wikisource.org/w/index.php?title=ഈശാവാസ്യോപനിഷദ്_ഭാഷ&oldid=37110" എന്ന താളിൽനിന്ന് ശേഖരിച്ചത്