ആകാശഗംഗ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആകാശഗംഗ (ഖണ്ഡകാവ്യം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1946)
ഏ. ഡി. എട്ടാം ശതകത്തിൽ ജപ്പാനിൽ പ്രസിദ്ധീകൃതമായ "മന്യോഷു' എന്ന കാവ്യസ മാഹാരത്തിലെ അജ്ഞാത നാമനായ ഒരു മഹാകവിയുടെ ഒരു മനോഹര കാവ്യത്തിന്റെ പരിഭാഷ. സ്വതന്ത്രമായത്.ലാഫ് കാഡിയൊഹേണിന്റെ വിവർത്തനത്തിൽനിന്ന്.


              1

രികയാ,ണീ വാനവവാഹിനീതീരത്തിൽ
വരികയാണിന്നു മജ്ജീവനാഥൻ.
ചിരകാലമായി ഞാൻ കൊതിയാർന്നു കാക്കുന്ന-
തൊരുദിനമെൻ പ്രിയതമനെക്കണ്ടുമുട്ടാൻ.
മമ മഞ്ജുളമണിമേഖല മതിമോദമൊടൂരേണ്ടും
മധുരമുഹൂർത്തമടുത്തുപോയി !

              2
"പരിപാവനമാമിസ്സനാതനസ്വർഗത്തിൽ-
പ്പരിലസിച്ചീടുമിത്തടിനിതന്നിൽ;
അലയുമലമാലകളിലുലയും തൻ തോണിയി-
ലലഘുകൌതൂഹലഭരിതനായി,
വരുമിന്നീ രാത്രിയി,ലൊരു സംശയമില്ല മേ;
വരുമിന്നെന്നരികിലെൻ ഹൃദയനാഥൻ !
              3
"അണയുന്നു, പോകുന്നു, കുളിർകാറ്റുകൾ മുകിൽമാലക-
ളണുപോലും തടവിയലാതിരുകരയിൽ.
ശരി,യെന്നാ,ലകലത്തിലവശനായമരു,മെൻ-
വരനും, വിരഹാകുലയാമെനിക്കും,
തരമാവുകില്ലല്ലോ കൈമാറാനന്യോന്യ-
മൊരുമട്ടിലുമാത്മസന്ദേശമൊന്നും !
              4
"മറുകരയിലേക്കൊരാൾക്കൊരു കൊച്ചു കല്ലെടു-
ത്തെറിയുവാൻ സാധിക്കും നിഷ്പ്രയാസം.
എന്നാലു,മിലപൊഴിയും കാലത്തിലല്ലാതൊ-
ന്നന്യോന്യദർശനമാഗഹിക്കാൻ,
തരമില്ല, മോഹിച്ചാൽ ഫലമില്ല, കഷ്ട,മി-
സ്സുരവാഹിനി ഞങ്ങളെ വേർപെടുത്തി,
അത്തലിന്നക്കരെയുമിക്കരെയും നിന്നെന്നു-
മശ്രു പൊഴിക്കേണം, ഹാ, നിഹതർ ഞങ്ങൾ !
              5
"ഇലപൊഴിയും കാലത്തെക്കുളിരിളകും തൈത്തെന്ന-
ലലയാൻ തുടങ്ങിയ നാൾ മുതൽക്കേ;
അതികുതുകപൂർവകമെന്നോടുതന്നെ ഞാ-
നിതുവിധം ചോദിച്ചുകൊണ്ടിരുന്നു:
'വന്നല്ലോ, ശുഭകാലം വന്നല്ലോ, ഹാ, ഞങ്ങ-
ളെന്നിനിയൊന്നന്യോന്യം കണ്ടുമുട്ടും?'-
ശരിതന്നെ, കാത്തു ഞാൻ-ചിരകാലപ്രാർഥിതനെൻ-
വരനെന്നാലിപ്പോഴിതാ വന്നുപോയി !

പെരുകിയിട്ടില്ലേറെസുരഗംഗയിൽ ജല,മെന്നാ-
ലരികിലെഴുമരുവിയിതു തരണംചെയ്യാൻ,
അരുതിപ്പോഴു,മെങ്ങനെ പിന്നക്കരയിൽച്ചെന്നു ഞാ-
നിരവിതിലെൻ കാമുകനെക്കാത്തുനിൽക്കും?...."

"അരികത്താണവൾ നിൽപതു, നന്നായിട്ടിങ്ങവൾതൻ-
കരതലാച്ഛാദനചലനം കാണാം.
എന്നാലു,മൊരു വഴിയി,ല്ലിലപൊഴിയുംകാലം, ഹാ,
വന്നല്ലാതക്കരയിൽച്ചെന്നുപറ്റാൻ !
              6
"ഒരു നിമിഷം, ഹാ ഞങ്ങൾ വേർപെട്ട വേളയി-
ലൊരുനോക്കേ ഞാനവളെക്കണ്ടുള്ളൂ;
അതുമൊരുനിഴൽപോലെ-ഞൊടിയിടയിൽ, മൂടലി-
ലതിദൂരത്തൊരു ചഞ്ചല, ശലഭമ്പോലെ !
കളമൊഴിയെക്കാണുവാനിടയിനിയൊന്നാവോളം
കഴിയണം മോഹിച്ചു നിഷ്ഫലം ഞാൻ !...."

"സ്വയമെത്തുകയാണെന്നു തോന്നുന്നു തോണിയിൽ
പ്രിയതമയെക്കാണുവാൻ 'ഹിക്കോബോഷി'.
എന്തെന്നാൽ,സ്സുരഗംഗയിലുയരുന്നുണ്ടകലെച്ചില
പങ്കായച്ചാലുകൾതൻ ശീകരങ്ങൾ.
അവയൊന്നിച്ചൊരു നേരിയ മൂടൽമഞ്ഞിൽ ശൂഭ്ര-
യവനികയായ് നദിനീളെപ്പരിലസിപ്പൂ !
              7
"ഹിമധാരാശിശ്വരിതമിസ്സുരതടിനീതീരത്തിൽ
മമ നാഥനെ ഞാനേവം കാത്തിരിക്കെ;
നനുനനുത്തുള്ളോരെന്നുടയാടത്തളിർവക്കുകൾ
നനയാനിടയെമ്മട്ടോ വന്നുകൂടി.
              8
"ശ്രാവണണികനിശയി,ലീ വരവാനവവാഹിനിയിൽ
മേവും കടത്തുകടവിലെങ്ങും,
ഓലിയിട്ടിട്ടുച്ചത്തി,ലിളകിമറിഞ്ഞെത്തുകയാ-
ലമാലകളങ്ങനെ മാറി മാറി !
ഒരുപക്ഷേ വന്നേക്കാമിപ്പോൾത്തൻ തോണിയിൽ, ഞാൻ
ചിരനാളായ് കാക്കുമെൻ പ്രാണനാഥൻ !...."

"നീളമെഴും കൈയുറകൾക്കിയയലുമാച്ചുരുളുകൾ
നീളേ നിവർത്തിക്കൈത്തണ്ടു മൂടി;
'ടനബാറ്റ'യുറക്കമാണരുണദ്യുതി വിതറിക്കൊ-
ണ്ടിനി മിന്നിപ്പുലർകാലത്തെത്തുവോളം;
ജലവീഥിയിലലയുമെൻ ചക്രവാകങ്ങളേ,
വിലപി,ച്ചവളെ നിങ്ങളുണർത്തരുതേ !
              9
"ഒരു മൂടൽമഞ്ഞെത്തിസ്സുരഗംഗയെ മൂടുന്ന-
തരുമയവൾ കാണു,മുടൻ കരുതുമേവം;
'ഇന്നു വരു,മിന്നു വരും ചിരനാളായ്ക്കാക്കുമെൻ-
ഹൃന്നായകനിന്നു വരുമെന്നരികിൽ!..."

"സുരഗംഗയി,ലാ 'യാസു'ക്കടവരികിൽ,ത്തിരകളി-
ലൊരു കൊച്ചുകളിത്തോണി തത്തിനിൽപൂ !
ഞാനിവിടെക്കാത്തിതാ നിൽക്കുകയാണെൻ-
പ്രാണേശനൊറ്റൊന്നയേ്യാ, പറയണമേ..."

"ഒരു താരകദേവൻ ഞാൻ, കഴിയുമെന്നിഷ്ടമ്പോൽ-
സ്സുരപഥം മുഴുവനും സഞ്ചരിക്കാൻ.
എന്നാലു,മൊക്കില്ലിവനോമനേ, നീയെന്നെയീ
വിണ്ണാറു കടന്നക്കരെ വന്നു കാണാൻ !

              10
"ശൂലങ്ങളെണ്ണായിരമേന്തുമദ്ദേവൻ തൻ-
കാലംതൊട്ടെൻ വധുവാണവ,ളെന്നാലും ;
അറിയാനിടയായിട്ടില്ലാർക്കുമതാ വൃത്താന്തം
പരമരഹസ്യമായൊളിവിൽ നിന്നു.
എന്നാ,ലവളോടെനിക്കനിയന്ത്രിതമാം മട്ടി-
ലെന്നാളും തോന്നിടുമീയാശമൂലം,
അറിയാനിടയായേവം മർത്ത്യനുംകൂടിയി-
ന്നവളോടെനിക്കെഴും ഗൂഡബന്ധം !
              11
"ഭൂവനവും വാനവും വേർപെട്ടകാലംതൊ-
ട്ടവളെൻപ്രിയസഹധർമിണിയായിരുന്നു.
എന്നാലും കാക്കണമിലപൊഴിയുംനാളോള-
മെന്നെന്നു,മെനിക്കവളോടൊത്തുചേരാൻ !

              12
"ചേണഞ്ചും ശോണിമ കവിളിണയിൽ തഞ്ചു,മെൻ-
പ്രാണാധിനായികയോടൊത്തുകൂടി;
തളിരുകളും മലരുകളും വിതറിയതാമൊരു ശിലാ-
തളിമത്തിൽ,സ്സുഖസുപ്തിയിലാണ്ടലിയാൻ;
ഈ രാത്രിയിൽ, നിശ്ചയം, സുരുചിരസുരഗംഗാ-
തീരത്തിലിറങ്ങി ഞാൻ ചെന്നുചേരും !..."

"ഇലപൊഴിയുംകാലത്തെക്കുളുർകാറ്റിൽ, വിണ്ണാറ്റിൽ,
ജലശൈവലവലയാവലിയിളകിടുമ്പോൾ;
സുരഗംഗയിലുടനകലെകേൾക്കാമൊരു രാത്തോണി
തെരുതെരെത്തുഴയും ചില ശബ്ദഘോഷം !-
അലമാലകൾ തുഴ തട്ടിപ്ലാച്ചായിഗ്ഗുളുഗുളുവെ-
ന്നൊലികൾ വമിച്ചിളകുമതിൻ മാറ്റൊലികൾ !...."

"രജനിയിലെൻ രമണിയുമൊത്തൊരുമിച്ചന്യോന്യം
രമണീയരത്നോപധാനം മാറി;
നിദ്രചെയ്തീടുമ്പോൾപ്പുലർകാലം വന്നാലും
നിർദ്ദയം കുക്കുടമേ, കൂകരുതേ !

              13
"പരകോടിജന്മങ്ങളഭിമുഖമായന്യോന്യം
കരതളിർക്കരതളിർകോർത്തമരുകിലും ;
കരകവിയും ഞങ്ങൾതൻ മധുമധുരപ്രണയത്തി-
നൊരുനാളുമറുതിവരില്ലൊരുവിധവും !
കരളലിവില്ലാതിസ്സുരലോകം പിന്നെന്തിനു
കരുതുന്നതു ഞങ്ങളെ വേർപെടുത്താൻ ?

              14
"മനതാരിൽക്കുതുകത്തൊടു, നിജനിലയത്തിങ്കലെൻ-
'ടനബാറ്റ'നെയ്തൊരാമൃദുലവസ്ത്രം ;
പരിചിലെന്മേനിയിലണിയുവതിനിന്നിപ്പോ-
ളൊരു മഞ്ചുളകഞ്ചുകമായ്ത്തീർന്നിരിക്കും !...."

              15
"അരുമയവളകലെയാണഞ്ഞൂറു വെണ്മുകിൽ-
ച്ചുരുളുകക്കകലെ മറഞ്ഞവളിരിപ്പൂ !
എന്നാലും, നിത്യം നിശയിങ്കലെന്നനുജയാം
കണ്മണിതൻ വസതിയെ ഞാനുറ്റുനോക്കും !...."

"ഇലപൊഴിയുംകാലംവന്നെത്തുമ്പോൾ,സ്സുരനദിയിൽ-
ക്കുളുർമൂടൽമഞ്ഞുകൾ പരന്നീടുമ്പോൾ;
തിരിയുമുടൻ തടിനീതടമേഖലയിലേക്കു ഞാൻ
തിരളുമത്യാശയോടകതളിരിൽ !
കുറെയൊന്നുമല്ലോർക്കിലനവധിയാണെന്മോഹം
നിറയിന്നോരത്തരം യാമിനികൾ !

              16
"എന്നാലും കൊല്ലത്തിലൊരുനാളി,ലേഴാമതു
വന്നീടും മാസത്തിലേഴാംനാളിൽ;
ചേണഞ്ചിടുമാ രാത്രിയിലല്ലാതെൻ രമണനെ-
ക്കാണാനെനിക്കയ്യോ, തരമില്ലല്ലോ !

              17
"ഒരു രാത്രിയിൽമാത്രം!-ഹാ, ഞങ്ങൾക്കൊന്നന്യോന്യം
പരമപവിത്രമപ്രണയപൂരം,
പകരാനിടയാകില്ല,പരിതൃപ്തിയുമായില്ല
പകലപ്പോഴേക്കുമതാ വന്നുപോയി !

              18
"ഒരു നീണ്ടകൊല്ലത്തെ പ്രണയാഭിലാഷങ്ങ-
ളൊരു നിശകൊണ്ടിന്നൊന്നോടൊത്തൊടുങ്ങി;
ഇനി നാളെമുതൽക്കിങ്ങനെ മമ നാഥനെയോർത്തയ്യോ,
മനമുരുകിക്കഴിയണമനുദിനം ഞാൻ !

              19
"അനുരാഗപരവശയാം 'ടനബാറ്റാത്സ്യൂമേ'യു-
മനുകനാമാ 'ഹിക്കോബിഷി'യുമായ്;
നിയമിതമാം സന്ദർശനോത്സവം കൊണ്ടാടും
നിശയാണിതു-നിങ്ങളറിഞ്ഞുകൊൾവിൻ !
അതുമൂലമനുവേലം സുരഗംഗയിലലയുന്നോ-
രലമാലകളേ, നിങ്ങളുയരരുതേ !...."

"ഇലപൊഴിയുംകാലത്തെക്കുളുർകാറ്റിലുലഞ്ഞുല-
ഞ്ഞിവിടേക്കണയുന്നൊരാ വെള്ളിമേഘം ;
സുന്ദരിയെൻ 'ടനബാറ്റാത്സ്യൂമേ'തൻ സ്വർഗ്ഗീയ-
സന്ദേശഹരനാകാമാരറിഞ്ഞു ?..."

"പരിചിലിടയ്ക്കിടെക്കാണാൻ തരപ്പെടു-
മൊരുവനതല്ലല്ലോ മജ്ജീവനാഥൻ.
അരുതിനിത്താമസം സുരഗംഗയിലൂടെയ-
ച്ചെറുതോണി തുഴ,ഞ്ഞയ്യോ, വരിക വേഗം !
വെറുതേയമാന്തത്താൽ വിലപെടുമീ രാത്രിയിൽ-
ക്കുറെനേരം പാഴായാൽക്കഷ്ടമല്ലേ?...

              20
"നേരം കുറെ വൈകിയിസ്സുരഗംഗയിലിരവിലൊരു
നേരിയ മൂടൽമഞ്ഞാപതിപ്പൂ.
പുഴയിലെൻപ്രിയ 'ഹിക്കോബോഷി' പങ്കായത്താൽ-
ത്തുഴയും സ്വരവീചികൾ സംക്രമിപ്പൂ.

              21
"തെരുതെരെക്കേൾക്കുന്നൂ സുരഗംഗയിലകലെനി-
ന്നൊരുനിനദ,മനുമാത്രം വ്യക്തമായി.
അതു 'ഹിക്കോബോഷി'യത്തോണി തുഴഞ്ഞീടുമ്പോ-
ളലകൾ മുറിഞ്ഞുതിരുന്ന ശബ്ദമല്ലേ?

              22
"ധൃതഗതിയിൽ മൽപ്രിയൻ തുഴയുമ്പോൾപ്പങ്കായ-
ക്കുതിയിൽത്തിരമാലകൾ നുറുനുറുങ്ങായ്;
ചിന്നിത്തെറിച്ചുതിരും കുളിർശീകരധാരയായ്
വന്നിടാമീയന്തിച്ചാറ്റലുകൾ !

              23
"നാളെമുതൽ;ക്കഷ്ടമെൻ മണിമെത്ത വിരിച്ചാത്മ-
നായകനെയോർത്തോർത്തതിദീനയായി,
കഴിയണം കണ്ണീരും കയ്യുമായ്-സുപ്തിയിൽ
മുഴുകണ,മയ്യോ, ഞാനേകയായി !

              24
"സുരഗംഗയിലുടനീളം കാറ്റടികൾക്കൂക്കേറി-
ത്തിരമാലകളൊട്ടുക്കുയർന്നുപോയി.
ഒരു കളിത്തോണിയിൽക്കയറിയൊന്നിക്കരയിൽ
വരുവാനിനിയങ്ങൊട്ടും വൈകരുതേ !
കരുതരുതേ മടി തെല്ലുമയ്യോ, ഞാനങ്ങതൻ-
കഴൽപ്പിടിച്ചർത്ഥിപ്പൂ ജീവനാഥ !...."

"സ്വർലോകതരംഗിണിയിലല്ലല്ലാ, പെട്ടെന്ന-
ക്കല്ലോലമൊട്ടുക്കുയർന്നുവല്ലോ !
എന്നാലും, തെരുതെരെത്തുഴയേണ,മിരുട്ടും മുൻ-
പിന്നെനിക്കെത്തീടണമക്കരയിൽ !...."

"കാലം കുറെയായല്ലോ നെയ്തു ഞാൻ തീർത്തി,ട്ടെൻ-
കാമുകനു നൽകാ, നീ മൃദുലവസ്ത്രം.
ഇന്നന്തിയിലവസാനത്തുന്നൽപ്പണികൂടിയും
നന്നായിച്ചെയ്തിതു ഞാൻ പൂർത്തിയാക്കി.
ആനന്ദദായകനാമങ്ങെത്തുന്നീലല്ലോ !-
ഞാനിനിയുമെന്തിനിദം കാത്തിരിപ്പൂ ?....
              25
"അമരാപഗയിൽനിന്നുയരുവതെ,ന്തുഗ്രമാ-
മലമാലകളലറീടുമിരമ്പമല്ലേ ?
മുന്നോട്ടിരുളിൽപ്പുതഞ്ഞിരവു നീങ്ങുന്നു;-ഹാ,
വന്നിട്ടില്ലെന്നിട്ടും 'ഹിക്കോബോഷി!'

              26
"ഇലപൊഴിയുംകാലത്തെക്കുളിർകാറ്റു വീശുവാ-
നിടയായോരാദ്യത്തെ ദിവസംതന്നെ;
അതികുതുകമുൾക്കൊണ്ടിറങ്ങിത്തിരിച്ചേ,നീ-
യമരസരിൽത്തീരത്തേയ്ക്കേകയായ് ഞാൻ !
നിൽക്കുകയാണിപ്പോഴും കാത്തിവിടെ ഞാ,നെന്നൊ-
ന്നുൾക്കനിവാർന്നെൻപ്രിയനോടോതണമേ !...."

"കരുതുന്നു ഞാനിപ്പോൾ 'ടനബാറ്റ'യിങ്ങോട്ടു
വരികയാണവൾതൻ തോണിയിങ്കൽ:
എന്തെന്നാൽ നീങ്ങുന്നുണ്ടൊരു മേഘം, കുറുകെയ-
ച്ചന്ദ്രന്തൻ ലളിതാസ്യമദൃശ്യമാക്കി!!...."

"https://ml.wikisource.org/w/index.php?title=ആകാശഗംഗ&oldid=216915" എന്ന താളിൽനിന്ന് ശേഖരിച്ചത്