അപരാധികൾ/എങ്ങനെയോ, അങ്ങനെ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 എങ്ങനെയോ അങ്ങനെ!
(തിരുവനന്തപുരം ആർട്ട്സ് കോളേജ് മലയാളസമാജത്തിന്റെ
വാർഷികയോഗത്തിൽ വായിച്ച ഒരു വിനോദ കവിത)

ഇരിക്കുന്നു കവിതയൊന്നെഴുതുവാനുറച്ചുകൊ-
ണ്ടൊരു, കൈയില്ലാത്ത ചൂരൽക്കസേരയിൽ ഞാൻ.
ചുറ്റുപാടും നോക്കിടട്ടേ കാണ്മതൊക്കെപ്പകർത്തട്ടേ
ചെറ്റു യഥാതഥപദ്യം പടച്ചിടട്ടേ.
ഒരു മേശപ്പുറത്താണെൻ വെളുവെള്ളക്കടലാസു-
മുറവുപേനയു,മൊത്തുകിടപ്പതിപ്പോൾ.
അവയ്ക്കു കൂട്ടിനെന്നോണമനവധി പുസ്തകങ്ങ-
ളടുക്കില്ലാതമരുന്നു ചിതറിച്ചുറ്റും.
അൽപം പൊട്ടിയഗ്രഭാഗമടർന്ന ചിമ്മിനിയേന്തും
കുപ്പിമണ്ണെണ്ണവിളക്കൊന്നുണ്ടിതാ മുന്നിൽ.
ചിമ്മിനിക്കകത്തെന്നെപ്പോൽച്ചടച്ചൊരു ചെറുദീപം
വിമ്മിവിമ്മി ജ്വലിക്കുന്നു പൊങ്ങിയും താഴ്ന്നും.
അതിൻചുറ്റുമിടയ്ക്കിടെപ്പറന്നു വന്നണയുന്നു-
ണ്ടലഞ്ഞലഞ്ഞോരോ കൊച്ചു പൂച്ചിപ്രാണികൾ.
ചിറകുകൾ കരിഞ്ഞതാ സിദ്ധികൂടുന്നുണ്ടവയിൽ
ചില-തയ്യോ, മൂട്ടയൊന്നു കടിച്ചിതെന്നെ!
പിടഞ്ഞുടനെഴുനേറ്റു പല്ലൊരൽപമിളിച്ചുകൊ-
ണ്ടിടംകൈയാൽ, പൃഷ്ടം, നിന്നു ചൊറിയുന്നു ഞാൻ.
പേനമേശപ്പുറത്തിട്ടു വലംകൈയിൽ വിളക്കെടു-
ത്താനമിപ്പൂ ശിരസ്സു ഞാൻ മൂട്ടയെ നോക്കാൻ.
അതാ കള്ളനതാ കള്ളനവനോടിയൊളിക്കയാ-
ണവനുടെ ജീവനുംകൊണ്ടതിവേഗത്തിൽ.
പമ്മിയവൻ ചൂരലിന്റെ വിള്ളലൊന്നിൽ നിഷ്പ്രയാസ-
മെമേക്ലാസ്സിൽ പഠിക്കും ഞാനിളിഭ്യനായി!
തക്കമവനെപ്പോഴൊക്കെക്കിട്ടുമപ്പോഴെല്ലാ, മവൻ
സൽക്കരിക്ക പതിവാണാക്കടിയാലെന്നെ.
മൂട്ടയേയും കാത്തിരുന്നാൽക്കാവ്യലക്ഷ്മിയവൾ വന്ന-
പാട്ടിനെങ്ങാൻ കടന്നാലോ-മടങ്ങട്ടെ ഞാൻ.
വെറ്റയും, പുകയിലയു, മടയ്ക്കയു, മുണങ്ങിയ
ചെറ്റുചുണ്ണാമ്പു, മെൻ മേശപ്പുറത്തിരിപ്പൂ.
ദിവസവും സേവിക്കുവാനൊരു വൈദ്യൻ പറഞ്ഞതാം
'ച്യവനപ്രാശ'മുൾക്കൊള്ളും ഭരണി കാണ്മൂ.
ചുറ്റും ബീടി, സിഗററ്റു, തീപ്പെട്ടിക്കോ, ലിവയുടെ
കുറ്റികളന്യോന്യം പുൽകിപ്പുൽകിശ്ശയിപ്പൂ.
തെല്ലകലെ, ച്ചുമരിന്മേലാണിയൊന്നിൽത്തൂങ്ങിക്കിട-
ന്നുല്ലസിപ്പൂ കണ്ണാടിയും മീതെയായ് ചീർപ്പും.
ഒരുഭാഗം ഭിത്തിയിന്മേലൊന്നുരണ്ടു ഷർട്ടും മുണ്ടു-
മൊരു കോട്ടും കച്ചത്തോർത്തും പരിലസിപ്പൂ.
ഹോട്ടലിൽനിന്നൊരു പയ്യൻ പകർച്ച കൊണ്ടുവന്നിടു-
മോട്ടടുക്കുപാത്രമുണ്ടൊരൊഴിഞ്ഞകോണിൽ.
ഗ്ലാസിലൊന്നിൽപ്പച്ചവെള്ളം കടലാസൊന്നിട്ടുമൂടി
മേശമേൽ വെച്ചിരിക്കുന്നു കുടിക്കാനായി.
'ടെക്സ്റ്റയിൽടെക്നോളജി' ക്കു പഠിക്കുമെൻകൊച്ചനുജൻ
ടെക്സ്റ്റുബുക്കും വെ,ച്ചുറക്കം തൂങ്ങിയിരിപ്പൂ.
അപ്പുറത്തുതാമസിക്കുമഞ്ചൽമാസ്റ്റരിടയ്ക്കിട-
യ്ക്കൽപമൽപം ചുമയ്ക്കുന്നോരൊച്ച ഞാൻ കേൾപ്പൂ.
മറുഭാഗത്തുള്ളമച്ചിൽ വാഴുമേതോ ഗായകന്റെ
മുരളീകാലാപമിങ്ങോട്ടൊഴുകിടുന്നു.
അതിൻ മൃദുതരംഗങ്ങളെന്നാത്മാവിൽത്തട്ടിത്തട്ടി
മതിമറന്നെന്തിലോ ചേർന്നലിയുന്നു ഞാൻ.
എൻതലയ്ക്കു മുകളിലായുത്തരവും ചുമന്നുകൊ-
ണ്ടന്തം മറന്നൊരു ഗൗളി മലർന്നിരിപ്പൂ.
ഒരു കൊതുകു കടിപ്പൂ വന്നെൻ മുതുകിൽ-ക്കൊടുപ്പൂ ഞാ-
നൊരുപെട-'ഭടേ'യെന്ന ശബ്ദവും കേൾപ്പൂ.
ശത്രുവവൻ ശിരസ്സിലെൻ കൈത്തലത്തിൻ ബോംബുവീണു
സിദ്ധികൂടി-ചതഞ്ഞയ്യോ ചമ്മന്തിയായി.
കവിയേവം കൊലയാളിയായിമാറും കാഴ്ച കാൺകെ-
ക്കവിതാകാമിനി പേടിച്ചൊരോട്ടമോടി!
തുടരുന്നതിനിപ്പിന്നെയെങ്ങനെ ഞാൻ?-പേന താഴ-
ത്തിടുകയേ തരമുള്ളൂ-ക്ഷമിപ്പിൻ നിങ്ങൾ!
വിലപെടുമീയദ്ധ്യക്ഷ*നുള്ളകാല,മെനിക്കുണ്ടോ
വിഷമം, ഹാ, രക്ഷനേടാൻ കൊലക്കുറ്റത്തിൽ!
(അദ്ധ്യക്ഷൻ സുപ്രസിദ്ധ ക്രിമിനൽ വക്കീലായിരുന്ന മള്ളൂർ ഗാവിന്ദപ്പിള്ള)
                    17-2-1941.