അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/രാവണന്റെ ഇച്ഛാഭംഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


അനുസരണ മധുര രസവചന വിഭവങ്ങളാ-

ലാനന്ദരൂപിണിയോടു ചൊല്ലീടിനാൻ

“ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം

ശോഭനശീലേ! പ്രസീദ പ്രസീദ മേ

നിഖില ജഗദധിപമസുരേശമാലോക്യമാം

നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാൻ

ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം

ത്വദ്ഗത മാനസനെന്നറികെന്നെ നീ

ഭവതി തവ രമണപി ദശരഥതനൂജനെ-

പ്പാർത്താൽ ചിലർക്കു കാണാം ചിലപ്പോഴേടോ! 340

പല സമയമഖിലദിശി നന്നായ്ത്തിരകിലും

ഭാഗ്യവതാമപി കണ്ടുകിട്ടാപരം

സുമുഖി! ദശരഥതനയനാൽ നിനക്കേതുമേ-

സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ

ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി-

ല്ലോർത്താലൊരു ഗുണമില്ലവനോമലേ!

സുദൃഢമനവരതമുപഗുഹനം ചെയ്കിലും

സുഭ്രൂ സുചിരമരികേ വസിക്കിലും

തവ ഗുണ സമുദയമലിവോടു ഭുജിക്കിലും

താല്പരിയം നിന്നിലില്ലവനേതുമേ 350

ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി

ശക്തിവിഹീനൻ വരികയുമില്ലല്ലോ

കിമപി നഹി ഭവതി കരണീയം ഭവതിയാൽ

കീർത്തിഹീനൻ കൃതഘ്നൻ തുലോം നിർമ്മമൻ

മദരഹിതനറിയരുതു കരുതുമളവാർക്കുമേ-

മാനഹീനൻ പ്രിയേ! പണ്ഡിതമാനവാൻ

നിഖിലവനചരനിവഹ മദ്ധ്യസ്ഥിതൻ ഭൃശം

നിഷ്കിഞ്ചനപ്രിയൻ ഭേദഹീനാത്മകൻ

ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി-

ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ. 360

ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ-

പാർത്തു കണ്ടാലവനില്ലഭേദം പ്രിയേ!

ഭവതിയെയുമക തളിരിലവിഹ മറന്നിതു

ഭർത്താവിനെപ്പാർത്തിരുന്നതിനിമതി

ത്വയിവിമുഖനവന നിശമതിനുനഹി സംശയം

ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം

കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു

കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ!

സുരദിതിജദനുഭുജഗോപ്സരോ ഗന്ധർവ-

സുന്ദരീ വർഗ്ഗം പരിചരിക്കും മുദാ 370

നിയതമതിഭയ സഹിതമ മിത ബഹുമാനേന

നീ മല്പരിഗ്രഹമായ് മരുവീടുകിൽ

കളയരുതു സമയമിഹ ചെറുതു വെറുതേ മമ

കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം

കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ-

ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!

പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാൽ

പൂജ്യനാം പുണ്യപുമാനെന്നറികമാം

സരസമനുസര സദയമയി തവവശാനുഗം

സൌജന്യ സൌഭാഗ്യ സാരസർവസ്വമേ! 380

സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം

സന്തതം പാഹിമാം പാഹിമാം പാഹിമാം”

വിവിധമിതി ദശവദനനനുസരണപൂർവ്വകം

വീണു തൊഴുതപേക്ഷിച്ചോരനന്തരം

ജനകജയുമവനൊടതിനിടയിലൊരു പുൽക്കൊടി

ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാൾ;

“സവിതൃകുലതിലകനിലതീവഭീത്യാ ഭവാൻ

സംന്യാസിയാ വന്നിരുവരും കാണാതെ

സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ-

സാഹസത്തോടുമാം കട്ടു കൊണ്ടീലയോ? 390

ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ

തല്ഫലം നീതാനനുഭവിക്കും ദ്രുതം

ദശരഥനിശിതരശരദലിതവപുഷാ ഭവാൻ

ദേഹം വിനാ യമലോകം പ്രവേശിക്കും

രഘുജനന തിലകനൊരു മനുജനിതി മാനസേ

രാക്ഷസരാജ! നിനക്കുതോന്നും ബലാൽ

ലവണജലനിധിയെ രഘുകുലതിലകനശ്രമം

ലംഘനം ചെയ്യുമതിനില്ല സംശയം

ലവസമയമൊടു നിശിത വിശിഖ പരിപാതേന

ലങ്കയും ഭസ്മമാക്കീടുമരക്ഷണാൽ

സഹജസുതസചിവ ബലപതികളൊടു കൂടവേ

സന്നമാം നിന്നുടെ സൈന്യവും നിർണ്ണയം

അവനവ നിപുണഭരനവനിഭരനാശനൻ

അദ്യധാതാവപേക്ഷിച്ചതു കാരണം

അവതരണമവനിതലമതിലതിദയാപര-

നാശു ചെയ്തീടിനാൻ നിന്നെയൊടുക്കുവാൻ

ജനകനൃപവരനു മകളായ് പിറന്നേനഹം

ചെമ്മേയതിന്നൊരു കാരണഭൂതയായ്

അറിക തവമനസി പുനരിനി വിരവിനൊടു വ-

ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവൻ”

ഇതിമിഥില നൃപതിമകൾ പരുഷവചനങ്ങൾ കേ-

ട്ടേറ്റവും കൃദ്ധനായോരു ദശാനനൻ

അതിചപലകരഭുവി കരാളം കരവാള-

മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാൻ

അതുപൊഴുതിലതികരുണയൊടു മയതനൂജയു-

മാത്മഭർത്താരം പിടിച്ചടക്കീടിനാൾ!

“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-

നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!

ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ

ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ് 420

പതിവിരഹപരവശതയൊടുമിഹ പരാലയേ

പാർത്തു പാതിവ്രത്യമാലംബ്യ രാഘവം

പകലിരവു നിശിചരികൾ പരുഷവചനം കേട്ടു

പാരം വശം കെട്ടിരിക്കുന്നതുമിവൾ

ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!

ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!

സുരദനുജദിതിജഭുജഗാപ്സരോഗന്ധർവ-

സുന്ദരീ വർഗ്ഗം നിനക്കു വശഗതം“

ദശമുഖനുമധികജളനാശു മണ്ഡോദരീ

ദാക്ഷിണ്യവാക്കുകൾ കേട്ടു സലജ്ജനായ് 430

നിശിചരികളൊടു സദയമവനുമുരചെയ്തിതു!

“നിങ്ങൾ പറഞ്ഞു വശത്തു വരുത്തുവിൻ

ഭയജനന വചനമനുസരണ വചനങ്ങളും

ഭാവവികാരങ്ങൾ കൊണ്ടും ബഹുവിധം

അവനിമകളകതളിരഴിച്ചെങ്കലാക്കുവി-

നൻപോടു രണ്ടുമാസം, പാർപ്പനിന്നിയും”

ഇതിരജനിചരികളൊടു ദശവദനനും പറ-

ഞ്ഞീർഷ്യയോടന്തഃപുരം പുക്കു മേവിനാൻ

അതികഠിന പരുഷതര വചനശരമേൽക്കയാ-

ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 440

“അനുചിതമിതല മലമടങ്ങുവിൻ നിങ്ങളെ”-

ന്നപ്പോൾ ത്രിജടയുമാശു ചൊല്ലീടിനാൾ

“ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ!

ശീലാവതിയെ നമസ്കരിച്ചീടുവിൻ

സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാൻ

സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം

അഖില ജഗദധിപനഭിരാമനാം രാമനു-

മൈരാവതോപരി ലക്ഷ്മണവീരനും

ശരനികരപരി പതന ദഹനകണജാലേന

ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 450

രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം

രാക്ഷസരാജ്യം വിഭീഷണനും നൽകി

മഹിഷിയെയുമഴകിനൊടു മടിയിൽ വെച്ചാദരാൽ

മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാൻ

കുലിശധരരിപു ദശമുഖൻ നഗ്നരൂപിയായ്

ഗോമയമായ മഹാഹൃദം തന്നിലേ

തിലരസവുമുടൽ മുഴുവനലിനൊടണിഞ്ഞുടൻ

ധൃത്വാ നളദമാല്യം നിജമൂർദ്ധനി

നിജസഹജ സചിവസുത സൈന്യസമേതനായ്

നിർമ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേൻ 460

രജനിചരകുലപതി വിഭീഷണൻ ഭക്തനായ്

രാമപാദാബ്ജവും സേവിച്ചു മേവിനാൻ

കലുഷതകൾ കളവിനിഹ രാക്ഷസ സ്ത്രീകളേ!

കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.

കരുണയൊടു വയമതിനുകതിപയ ദിനം മുദാ

കാത്തുകൊള്ളേണമിവളെ നിരാമയം”

രജനിചര യുവതികളിതി തൃജടാ വചോ-

രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാർ

മനസി പരവശതയൊടുറങ്ങിനാരേവരും

മാനസേ ദുഃഖം കലർന്നു വൈദേഹിയും. 470