അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ജടായുസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


"അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോസ്‌മി സന്തതം രാമം. 1670
മഹിതകടാക്ഷവിക്ഷപിതാമരശൂചം
രഹിതാവധിസുഖമിന്ദിരാമനോഹരം
ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-
കോമളകരാംബുജം പ്രണതോസ്മ്യ‍ഹം രാമം.
ഭൂവനകമനീയരൂപമീഡിതം ശത-
രവിഭാസുരമഭീഷ്‌ടപ്രദം ശരണദം
സുരപാദപമൂലരചിതനിലയനം
സുരസഞ്ചയസേവ്യം പ്രണതോസ്മ്യ‍ഹം രാമം.
ഭവകാനനദവദഹനനാമധേയം
ഭവപങ്കജഭവമുഖദൈവതം ദേവം 1680
ദനുജപതികോടി സഹസ്രവിനാശനം
മനുജാകാരം ഹരിം പ്രണതോസ്മ്യ‍ഹം രാമം.
ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം
ഭവഭീവിരഹിതം മുനിസേവിതം പരം
ഭവസാഗരതരണാംഘൃപോതകം നിത്യം
ഭവനാശായാനിശം പ്രണതോസ്മ്യ‍ഹം രാമം.
ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം
സുരസഞ്ചയദനുജേന്ദ്രസേവിതപാദം
സുരപമണിനിഭം പ്രണതോസ്മ്യ‍ഹം രാമം. 1690
പരദാരാർത്ഥപരിവർജ്ജിതമനീഷിണാം
പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം
പരലോകൈകഹിതനിരതാത്മനാം സേവ്യം
പരമാനന്ദമയം പ്രണതോസ്മ്യ‍ഹം രാമം.
സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം
സ്മൃതിഗോചരമസിതാംബുദകളേബരം
സിതപങ്കജചാരുനയനം രഘുവരം
ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യ‍ഹം രാമം.
ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
സകലചരാചരജന്തുക്കളുളളിൽ വാഴും 1700
പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും
പരമം പരാപരം പ്രണതോസ്മ്യ‍ഹം രാമം.
വിധിമാധവ ശംഭുരൂപഭേദേന ഗുണ-
ത്രിതയവിരാജിതം കേവലം വിരാജന്തം
ത്രിദശമുനിജനസ്തുതമവ്യക്തമജം
ക്ഷിതിജാമനോഹരം പ്രണതോസ്മ്യ‍ഹം രാമം.
മന്മഥശതകോടി സുന്ദരകളേബരം
ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം
നിർമ്മമമാത്മാരാമം പ്രണതോസ്മ്യ‍ഹം രാമം." 1710
ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌
പത്രീന്ദ്രൻതന്നോടരുളിച്ചെയ്തു മധുരമായ്‌ഃ
"അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം
ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ
ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം
പക്ഷീന്ദ്ര! നിന്നെപ്പോലെ മൽപരായണനായാൽ."
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-
നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌
ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ
നിർമ്മലരാമനാമം ചൊല്ലുന്ന ജനംപോലെ. 1720